തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് ഇ- പട്ടയം നിലവിൽ വന്നു. ഇന്നലെ മലപ്പുറത്ത് നടന്ന പട്ടയവിതരണ മേളയിൽ കുഞ്ഞിമരക്കാർ എന്ന വ്യക്തിക്ക് മന്ത്രി കെ.രാജൻ ആദ്യ ഇ- പട്ടയം കൈമാറി. 100 എണ്ണമാണ് ജില്ലയിൽ വിതരണം ചെയ്തത്. കാലപ്പഴക്കത്തിൽ കടലാസ് പട്ടയങ്ങൾ നശിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാകും. പട്ടയം കിട്ടുന്ന വ്യക്തിയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിനാൽ കൃത്രിമങ്ങൾ തടയാനാകും.
നിലവിൽ ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങൾ (സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിക്ക് നൽകുന്ന പട്ടയം) മാത്രമാണ് ഇ- പട്ടയമാക്കി മാറ്റുന്നത്. ഭാവിയിൽ എൽ.എ പട്ടയങ്ങൾക്കും (നേരത്തെ മറ്റൊരു ഉടമസ്ഥനുണ്ടായിരുന്ന ഭൂമി) ഏർപ്പെടുത്തും. റവന്യു വകുപ്പ് സേവനങ്ങൾ ലഭ്യമാക്കുന്ന റെലിസ് (ReLIS) പോർട്ടലുമായി ഇ- പട്ടയങ്ങൾ ബന്ധിപ്പിച്ചിട്ടുണ്ട്.
മേന്മകൾ
സോഫ്റ്റ് വെയർ അധിഷ്ഠിതം. സ്റ്റേറ്റ് ഡേറ്റാ സെന്ററിൽ സ്റ്റോർ ചെയ്യുന്നതിനാൽ ഒരിക്കലും നഷ്ടമാവില്ല
പട്ടയം നൽകുന്ന അധികാരി ഡിജിറ്റൽ സൈൻ രേഖപ്പെടുത്തിയാണ് നൽകുന്നത്
ക്യൂ.ആർ കോഡുള്ളതിനാൽ വ്യാജ പട്ടയം പോലുള്ള കൃത്രിമങ്ങൾ നടക്കില്ല.
ആധാറുമായി ബന്ധിപ്പിക്കുന്നതിനാൽ ആ നമ്പർ ഉപയോഗിച്ച്
പട്ടയത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാം.
''റവന്യുവകുപ്പിന്റെ വലിയ നേട്ടമാണ്. ക്യൂ.ആർ കോഡുള്ളതിനാൽ വസ്തു സംബന്ധമായ എല്ലാ വിവരങ്ങളും വിരൽ തുമ്പിൽ അറിയാം. എഴുത്തുകുത്തുകൾ ഒഴിവാകുന്നതിനാൽ വേഗത്തിൽ പട്ടയ വിതരണം സാദ്ധ്യമാവും.
-കെ.രാജൻ,
റവന്യു വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |