ന്യൂഡൽഹി: പകർച്ചവ്യാധിയുടെ വെല്ലുവിളികളെ നേരിടാൻ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളിൽ പരിഷ്‌കാരം വരുത്തണമെന്നും സംഘടനയെ നവീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിക്കാൻ ഇന്ത്യ തയ്യാറാണ്. ആഗോള ആരോഗ്യസുരക്ഷാ പദ്ധതി കെട്ടിപ്പടുക്കുന്നതിന് ലോകാരോഗ്യ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തണം. ഇന്നലെ നടന്ന രണ്ടാം ആഗോള കൊവിഡ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് മഹാമാരി ജനജീവിതത്തെയും വിതരണ ശൃംഖലകളെയും തടസ്സപ്പെടുത്തുന്നത് തുടരുകയാണ്. ഇന്ത്യയിൽ മഹാമാരിക്കെതിരെ ജന കേന്ദ്രീകൃതമായ തന്ത്രങ്ങളാണ് ഞങ്ങൾ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ പരിപാടിയാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ 90 ശതമാനം പേരും വാക്സിനേഷൻ എടുത്തിട്ടുണ്ട്. 50 ദശലക്ഷത്തിലധികം കുട്ടികൾക്കും വാക്സിനേഷൻ നൽകി. ലോകാരോഗ്യ സംഘടന അംഗീകരിച്ച നാല് വാക്സിനുകളാണ് ഇന്ത്യ നിർമ്മിക്കുന്നത്. വർഷം അഞ്ച് ബില്യൺ ഡോസുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. 98 രാജ്യങ്ങളിലേക്ക് 200 ദശലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്തു. കൊവിഡിനെതിരായ പോരാട്ടത്തിന് അനുബന്ധമായി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പരമ്പരാഗതമായ വൈദ്യശാസ്ത്രത്തിന്റെ വ്യാപകമായ ഉപയോഗത്തെക്കുറിച്ചും പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു. ഈ അറിവ് ലോകത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ കേന്ദ്രത്തിന് ഇന്ത്യയിൽ തുടക്കമിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാവിയിൽ ആരോഗ്യമേഖലയിലെ അടിയന്തിരഘട്ടങ്ങളെ നേരിടാൻ ഏകോപനത്തോടെയുള്ള ആഗോളതല സംവിധാനം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ നിയമങ്ങൾ, പ്രത്യേകിച്ച് ബൗദ്ധിക സ്വത്തവകാശത്തിന്റെ കരാറുമായി ബന്ധപ്പെട്ടവ കൂടുതൽ വഴക്കമുള്ളതായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |