കോഴിക്കോട്: രാമനാട്ടുകരയിലെ കിൻഫ്ര നോളജ് പാർക്കിനായി ഭൂമി അക്വയർ ചെയ്തവർക്ക് അടുത്ത മാസം മുതൽ നഷ്ടപരിഹാരം ലഭിച്ചു തുടങ്ങും. കോടതി ഇടപെട്ട് അദാലത്ത് നടത്തിയതിനാൽ കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ നഷ്ടപരിഹാരം നൽകാൻ സാധിക്കുകയുള്ളു.
2010ലാണ് കിൻഫ്ര നോളജ് പാർക്കിനായി 77.76 ഏക്കർ സ്ഥലം അക്വയർ ചെയ്തത്. അക്വയർ ചെയ്യുന്ന സമയത്ത് ഒട്ടേറെ മോഹന വാഗ്ദാനങ്ങൾ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമും നോളജ് പാർക്ക് അധികൃതരും നൽകിയിരുന്നുവെങ്കിലും നാമമാത്രമായ തുകയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചത്. ഇതിനെതിരെ സ്ഥലമുടമകൾ കോടതിയെ സമീപിച്ചതിന് തുടർന്ന് കോഴിക്കോട് സബ് കോടതി ഉചിതമായ നഷ്ടപരിഹാരം പലിശ സഹിതം വിധിക്കുകയായിരുന്നു. ഇതിനെതിരെ സർക്കാരും കിൻഫ്രയും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സ്ഥലമുടമകളോട് ഇക്കാര്യത്തിൽ എന്തുമാത്രം വിട്ടുവീഴ്ച ചെയ്യാൻ സാധിക്കുമെന്ന് ആരാഞ്ഞു. തുടർന്ന് കിൻഫ്രയുടെ വാദം കേട്ടു. ഒടുവിൽ സബ് കോടതി വിധിച്ച തുകയിൽ അഞ്ച് ശതമാനം കുറവിലും രണ്ടുവർഷത്തെ പലിശ ഒഴിവാക്കിയുമുള്ള ഒത്തുതീർപ്പ് വ്യവസ്ഥയിൽ വിധി പ്രസ്താവിച്ചു.
എന്നാൽ ഈ തുകയും നൽകാൻ കിൻഫ്ര തയ്യാറായില്ല. പണമില്ലെന്ന വാദമാണ് കിൻഫ്ര ഉയർത്തിയത്. സംസ്ഥാന സർക്കാർ പണം നൽകിയാൽ മാത്രമെ നഷ്ടപരിഹാരം നൽകാൻ സാധിക്കുകയുള്ളുവെന്ന് അവർ അറിയിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ കിൻഫ്ര മാനേജിംഗ് ഡയറക്ടർ, ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നൽകിയ കൊയിലാണ്ടി ഭൂമി ഏറ്റെടുക്കൽ തഹസിൽദാർ എന്നിവരെ എതിർകക്ഷികളായി കേസ് ഫയൽ ചെയ്തതിനെ തുടർന്ന് സർക്കാരിന്റെ സ്വത്തുക്കൾ ജപ്തി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് പി.എ മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രിയായി ചുമതലയേൽക്കുന്നത്. അദ്ദേഹം പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് ഇടപെടുകയായിരുന്നു. അദ്ദേഹം വ്യവസായ മന്ത്രി പി രാജീവുമായി സംസാരിച്ച് നൂറുകോടി രൂപയോളം അനുവദിച്ചു. ഇതനുസരിച്ച് കോടതി നിശ്ചയിച്ച കമ്മിഷന്റെ നേതൃത്വത്തിൽ അദാലത്തുകൾ നടന്ന് വരികയായിരുന്നു. 90 ശതമാനം കേസുകളിലും നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ഉടൻ തന്നെ ബാക്കി കേസുകളിലെ നടപടിക്രമങ്ങളും പൂർത്തിയാവും. ഇതോടെ ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിന് വിരാമമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |