രണ്ടാം പിണറായി സർക്കാർ ഒന്നാംവർഷത്തിലേക്ക് കടക്കുമ്പോൾ നേട്ടങ്ങളുടെ പട്ടികയുമായി തലയെടുപ്പോടെ നിൽക്കുന്നു മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ്.
പാൽ, മുട്ട, മാംസം എന്നിവയുടെ ഉത്‌പാദനം വർദ്ധിപ്പിക്കാൻ നൂതനപദ്ധതികൾ പൂർത്തീകരിക്കാൻ തീവ്രശ്രമമുണ്ട്.
വിലവർദ്ധനയിൽ ബുദ്ധിമുട്ടുന്ന ക്ഷീരകർഷകരെ സഹായിക്കാൻ അടുത്ത ഏപ്രിൽ വരെ സർക്കാർ ഉത്‌പാദിപ്പിക്കുന്ന മിൽമയുടെയും കേരളാ ഫീഡ്സിന്റെയും കാലിത്തീറ്റവില വർദ്ധിപ്പിക്കില്ല.
പാൽസംഭരണ വിലയ്ക്ക് പുറമേ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിശ്ചിതതുക ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫറിലൂടെ അധികവിലയായി എല്ലാമാസവും 10 ന് മുൻപ് ക്ഷീരകർഷകർക്ക് നൽകും. മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ, മേഖലാ ക്ഷീരോത്‌പാദക യൂണിയനുകൾ, തദ്ദേശസ്വയംഭരണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവ പദ്ധതികൾക്കായി നീക്കിവച്ചിട്ടുള്ള ഫണ്ട് ഏകോപിപ്പിച്ചാണിത്.
ക്ഷീരകർഷകരെ കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധിയിൽ ഉൾപ്പെടുത്തി നാലുശതമാനം പലിശയ്ക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കും. മിൽമയുടെ മാർക്കറ്റിംഗ് സംവിധാനം ശക്തിപ്പെടുത്തി കൂടുതൽ ഉത്‌പന്നങ്ങൾ വിപണിയിലിറക്കി ലാഭവിഹിതം കർഷകർക്ക് നൽകും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാലിന് ഏറ്റവും കൂടുതൽ വില നൽകുന്നത് കേരളമായതിനാൽ തത്കാലം പാൽവില വർദ്ധിപ്പിക്കാതെ മറ്റു നടപടികളിലൂടെ കർഷകരെ സഹായിക്കും.
ക്ഷീരമേഖലയിൽ എട്ടുലക്ഷം കുടുംബങ്ങൾ പശു വളർത്തുന്നു. ഇതിൽ 3.97 ലക്ഷം അംഗങ്ങൾ ക്ഷീരസംഘങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പാലിൽ സ്വയംപര്യാപ്തത,
മിച്ചം പാലിന് പാൽപ്പൊടി യൂണിറ്റ്
പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും മിച്ചംപാലിൽ നിന്നും പാൽപ്പൊടി നിർമ്മിക്കാനും മലപ്പുറം മൂർക്കനാട് പാൽപ്പൊടി നിർമ്മാണ ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. 750 ലക്ഷം രൂപ ചെലവിലാണ് ഈ പദ്ധതി. 53.93 കോടി ചെലവ് പ്രതീക്ഷിക്കുന്നു.
കോഴി വളർത്തലിന്
ഹാച്ചറി യൂണിറ്റ്
കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ മുട്ട ഉത്‌പാദിപ്പിക്കാനുമായി മലപ്പുറം, എടവണ്ണയിൽ ആരംഭിക്കുന്ന ഹാച്ചറിയുടെ നിർമാണം പുരോഗമിക്കുന്നു. 709 ലക്ഷം രൂപാ ബഡ്ജറ്റിലാണ് യൂണിറ്റ് നിർമ്മിക്കുന്നത്. തുടർന്ന് അത് ഇരട്ടിയായി വർദ്ധിപ്പിക്കും.
സാങ്കേതിക വിദ്യയിലൂടെ
മെച്ചപ്പെട്ട സേവനം
ക്ഷീരമേഖലയിൽ നടപ്പാക്കുന്ന യൂണിഫൈഡ് സോഫ്റ്റ്‌വെയർ പദ്ധതിയാണ് ക്ഷീരശ്രീ പോർട്ടൽ. സാമ്പത്തിക സഹായങ്ങൾക്ക് ഓൺലൈൻ അപേക്ഷ നൽകാനും പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാനും ക്ഷീരസംഘങ്ങളുടെ പ്രവർത്തനം സുതാര്യമാക്കാനും ഈ വെബ് പോർട്ടൽ സഹായിക്കും.
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി) ടാഗിംഗ് എന്ന നൂതനപദ്ധതിയിലൂടെ കന്നുകാലികളെ ടാഗ് ചെയ്യുന്നത് പുതിയ സംവിധാനമാണ്.
നിലവിൽ പ്ലാസ്റ്റിക് ടാഗുകളാണ് ഉപയോഗിക്കുന്നത്. ഇവ കാരണം പശുക്കൾക്ക് ചെവിയിൽ അണുബാധ, മുറിവുകൾ എന്നിവ ഉണ്ടാകാറുണ്ട്. ടാഗുകൾ വേഗത്തിൽ നഷ്ടപ്പെടാനും ഇടയാകുന്നു.
മൊബൈൽ വെറ്റിനറി
യൂണിറ്റുകൾ
രാത്രിയിലും അത്യാവശ്യ മൃഗചികിത്സയ്ക്ക് സൗകര്യമൊരുക്കാൻ മൂന്ന് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ അനുവദിച്ചു. 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ഉടൻ സജ്ജമാക്കും.
നാടൻ പശുക്കളുടെ
വർഗസംരക്ഷണം
പെരിയാർ തീരത്തെ വനമേഖലയിൽ കണ്ടുവരുന്നതും, വംശനാശഭീഷണി നേരിടുന്നതുമായ നാടൻ പശുക്കളുടെ വർഗസംരക്ഷണത്തിന് തുടക്കമായി. മൃഗസംരക്ഷണ വകുപ്പ്, കേരള കന്നുകാലിവികസന ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. കുട്ടമ്പുഴ കുള്ളന്റെ (പെരിയാർ പശു) സംരക്ഷണവും വംശവർദ്ധനവും ഉറപ്പാക്കാൻ ഈ ഇനത്തിൽപ്പെട്ട രണ്ട് കാളകളെ ഏറ്റെടുത്തു.
പേവിഷബാധ നിയന്ത്രിക്കാൻ
മൃഗസംരക്ഷണ വകുപ്പിന്റെ, രോഗനിർണയ സ്ഥാപനമായ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസ് (സിയാദ് )ന്റെ ലക്ഷ്യങ്ങൾ മൃഗങ്ങളുടെ രോഗനിരീക്ഷണം, പരിശോധന, രോഗനിർണയം, മൃഗസംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥരുടെ പരിശീലനം, ഗവേഷണം തുടങ്ങിയവയാണ്. കൃത്യമായ രോഗനിർണയത്തിന് നൂതനവിദ്യകളും പ്രവർത്തന സംരംഭങ്ങളും സിയാദിൽ ആരംഭിച്ചു.
പേവിഷബാധ തടയാൻ വാക്സിനേഷൻ മൂലം സജ്ജമാകുന്ന പ്രതിരോധശേഷിയുടെ അളവ് നിർണയത്തിനുള്ള പരിശോധനയാണ് റാപ്പിഡ് ഫ്ലൂറസെന്റ് ഫോക്കസ് ഇൻഹിബിഷൻ ടെസ്റ്റ് (ആർ.എഫ്.എഫ്.ഐ.ടി ) ടെസ്റ്റ്. പ്രതിരോധ കുത്തിവയ്പെടുക്കുന്ന മൃഗങ്ങളിലേയും മനുഷ്യരിലേയും പ്രതിരോധശേഷി ( വാക്‌സിനേഷൻ ടൈറ്റർ) നിർണയിക്കാനുള്ള ഈ ടെസ്റ്റ്, പ്രതിരോധ കുത്തിവയ്പ് നിയന്ത്രണപദ്ധതികളുടെ ഫലപ്രാപ്തി കണ്ടുപിടിക്കാനും, പേവിഷബാധ നിർമ്മാർജ്ജനത്തിനും സഹായിക്കും.
17.82 കോടി
ഇൻഷ്വറൻസ് ക്‌ളെയിം
മൃഗസംരക്ഷണവകുപ്പ് വഴി നടപ്പിലാക്കുന്ന ഗോ സമൃദ്ധി സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതിയുടെ ബഡ്ജറ്റ് വിഹിതം അഞ്ച് കോടിയിൽ നിന്നും ആറുകോടിയായി വിപുലീകരിച്ചു. ഈ സർക്കാരിന്റെ കാലത്ത് 3611 പേർക്ക് 17.82 കോടി രൂപ ക്‌ളെയിം നല്കി.
.......................
പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കാനുള്ള പ്രവർത്തനപരിപാടി സമയബന്ധിതമായി പൂർത്തിയാക്കും. ജനക്ഷേമ മൃഗക്ഷേമ പരിപാടികൾക്ക് മുൻഗണന നൽകും.
ജെ.ചിഞ്ചുറാണി
മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |