അമ്പലപ്പുഴ: ജില്ലയിലെ ക്ഷീര കർഷരുടെയും താറാവ് കർഷകരുടെയും പ്രശ്നങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ജില്ലാ ക്ഷീര വികസന വകുപ്പിന്റേയും മിൽമ , കേരളാ ഫീഡ്സ്. ബ്ലോക്ക് പഞ്ചായത്ത്, കരുമാടി ക്ഷീരസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കരുമാടി ക്ഷീര വികസന സംഘത്തിന് അനുവദിച്ച വൈക്കോൽ ബെയ്ലിംഗ് ട്രാക്ടർ യൂണിറ്റിന്റെ ഉദ്ഘാടനം കരുമാടി കെ. കെ. കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിനും താറാവ് കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുമായി നാലുകോടി രൂപ അനുവദിച്ചതിൽ മൂന്ന് കോടി വിതരണം ചെയ്തു. പ്രളയബാധിത പ്രദേശമായ കുട്ടനാട്ടിൽ വെള്ളം കയറാത്ത രീതിയിൽ കാലി തൊഴുത്തുകൾ നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപ ചെലവിൽ നടപടി സ്വീകരിക്കും. 15 ലക്ഷം രൂപ സർക്കാരും അഞ്ച് ലക്ഷം രൂപ ക്ഷീര സംഘങ്ങളും മുതൽ മുടക്കും. കുളമ്പ് രോഗം തടയുവാൻ കന്നുകാലികൾക്ക് നൽകുന്ന വാക്സിൻ ആറ് മാസത്തിനുള്ളിൽ നൽകി തുടങ്ങും. കേരളം പാലുത്പ്പാദനത്തിൽ മുന്നേറുകയാണ്. പാലിന് ഏറ്റവും കുടുതൽ വില നൽകുന്ന സംസ്ഥാനമായി കേരളം മാറി. ക്ഷീര കർഷകർക്ക് സബ്സിഡിയായി നിശ്ചിത തുക എല്ലാ മാസവും അവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പദ്ധതി ഉടൻ തുടങ്ങുമെന്നും കേരളത്തിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വെറ്റിനറി ഡോക്ടർമാർ അടക്കമുള്ള ആംബുലൻസ് നൽകുമെന്നും മന്ത്രി പറഞ്ഞു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജീൻസിജോളി അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറകടർ വി.പി. സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |