ന്യൂഡൽഹി: ഹണിട്രാപ്പിൽ കുടുങ്ങി, പാകിസ്ഥാന് രഹസ്യങ്ങൾ ചോർത്തി നൽകിയ വ്യോമസേനയിലെ ഉദ്യോഗസ്ഥനെ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സുബ്രതോ പാർക്കിലെ ഇന്ത്യൻ എയർ ഫോഴ്സിന്റെ റെക്കാഡ് ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശി സർജന്റ് ദേവേന്ദർ നാരായൺ ശർമ്മയെയാണ് അറസ്റ്റ് ചെയ്തത്. മേയ് 6 നാണ് ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ ഇയാളെ ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നു. ഈ യുവതിക്ക് വ്യോമസേനയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ചോർത്തി നൽകുന്നതിനിടയിലാണ് പിടിയിലായത്. ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ നടന്ന സംശയകരമായ സാമ്പത്തിക ഇടപാടുകളാണ് ദേവേന്ദ്ര ശർമ്മയെ ഇന്ത്യൻ എയർഫോഴ്സ് ഇന്റലിജൻസ് നിരീക്ഷിക്കാൻ കാരണമായത്. തുടർന്ന് ഇന്ത്യൻ എയർഫോഴ്‌സ് ഡൽഹി ക്രൈംബ്രാഞ്ചിന് പരാതി നൽകി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും ചില കമ്പ്യൂട്ടറുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യൻ എയർഫോഴ്സ് റഡാറുകളുടെ സ്ഥാനം, സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിയമനം, ദേശീയ സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങളാണ് ശർമ്മയിൽ നിന്നു യുവതി ചോർത്താൻ ശ്രമിച്ചത്. തന്ത്രപ്രധാന രേഖകൾ ഇയാൾ വാട്ട്സ്ആപ്പ് വഴി കൈകാറിയതായി അന്വേഷണത്തിൽ തെളിഞ്ഞു. കൈമാറിയ രഹസ്യങ്ങൾക്ക് പകരമായി പണവും സ്വീകരിച്ചതായി വ്യക്തമായിട്ടുണ്ട്. ഭാര്യയുടെ അക്കൗണ്ടിലെത്തിയ പണവും ഇതുവഴിയുള്ളതാണെന്നാണ് നിഗമനം.
ഫെയ്സ് ബുക്ക് വഴി സൗഹൃദം
ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട യുവതി ചാറ്റിംഗിലൂടെയാണ് ദേവേന്ദ്ര ശർമ്മയിൽ നിന്നു പ്രധാന വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ഇന്ത്യൻ സിം ആണ് യുവതി ഉപയോഗിച്ചിരുന്നത്. ദേവേന്ദ്ര ശർമ്മ പിടിയിലായതോടെ ആ നമ്പർ പ്രവർത്തനരഹിതമായി. എത്രത്തോളം വിവരങ്ങളാണ് ശത്രുരാജ്യത്തിന് കൈമാറിയതെന്ന് വിശദമായ ചോദ്യം ചെയ്യലിനുശേഷമെ പറയാനാകൂവെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ചാരപ്രവർത്തനം ഇയാളിൽ മാത്രം അവസാനിക്കുന്നതാണോ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെ കെണിയിൽ പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ശർമ്മയെ പിടികൂടിയ വിവരം സൈനിക ഇന്റലിജൻസ് വിഭാഗത്തെ അറിയിച്ചതായി ക്രൈംബ്രാഞ്ച് പറഞ്ഞു. നിലവിൽ ഡൽഹി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിയുന്ന ദേവേന്ദ്ര ശർമ്മയുടെ പേരിൽ ഒദ്യോഗിക രഹസ്യ നിയമമനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |