കൊച്ചി: വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനു പകരം എം.പിമാർ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ തടസ്സം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ ഒരുകാലത്തും യു.ഡി.എഫിന് കഴിഞ്ഞിട്ടില്ലെന്നും തൃക്കാക്കരയിലെ എൽ.ഡി.എഫ് കൺവെൻഷൻ പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കെ-റെയിൽ പദ്ധതി നടപ്പാക്കും. വികസനത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ് പക്ഷഭേദമില്ല. എവിടെ, ഏതു പക്ഷത്ത് നിൽക്കുന്നുവെന്നതാണ് പ്രധാനം. നാടിന്റെ അഭിവൃദ്ധി, വികസനം എന്നിവയ്ക്കൊപ്പമാണ് എൽ.ഡി.എഫ്. നാടിന്റെ വികസന പദ്ധതികളിൽ ഇന്നത്തെ പ്രതിപക്ഷം അനുകൂലശബ്ദം പുറപ്പെടുവിച്ചിട്ടില്ല. മെട്രോ കാക്കനാട്ടേക്ക് നീട്ടാൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ച് ആറുവർഷം കഴിഞ്ഞിട്ടും കേന്ദ്രം അനുമതി നൽകിയിട്ടില്ല. അനുമതിക്കായി എറണാകുളത്തെ പാർലമെന്റ് പ്രതിനിധി ഉൾപ്പെടെയുള്ള യു.ഡി.എഫ് എം.പിമാർ ശ്രമിച്ചില്ല. മെട്രോ എൽ.ഡി.എഫിന്റെ കാര്യമല്ല, ജനങ്ങളുടെയും നാടിന്റെയും ആവശ്യമാണ്.
കിഫ്ബി വഴി പദ്ധതികൾ നടപ്പാക്കാൻ 2016ൽ തീരുമാനിച്ചപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നാണ് യു.ഡി.എഫ് ആക്ഷേപിച്ചത്. നൂറുകണക്കിന് പദ്ധതികൾ നടപ്പാക്കി. 140 മണ്ഡലങ്ങളിലും വികസനം നടപ്പാക്കി. കേരളത്തിന്റെ സമഗ്രവികസനമാണ് സർക്കാർ ലക്ഷ്യം. അതിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് 99 സീറ്റുകളുമായി തുടർഭരണം. അത് 100ലെത്തിക്കാനും തെറ്റ് തിരുത്താനുമുള്ള അവസരമാണ് തൃക്കാക്കരയിലെ ജനങ്ങൾക്ക് ലഭിക്കുന്നത്. തൃക്കാക്കരയിൽ മെട്രോയുടെയും കെ-റെയിലിന്റെയും സ്റ്റേഷനുകൾ ഒറ്റക്കെട്ടിടത്തിൽ വരുമെന്നും പിണറായി പറഞ്ഞു.
കെ.വി. തോമസ് വികസനത്തിനൊപ്പം
നാടിന്റെ വികസനത്തിനൊപ്പം നിൽക്കുന്ന നിലപാടാണ് പ്രൊഫ. കെ.വി. തോമസിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യം അദ്ദേഹത്തിനുണ്ട്. വികസനത്തിനായി നിലകൊള്ളുന്നതിനാലാണ് അദ്ദേഹം എൽ.ഡി.എഫിനെ അനുകൂലിച്ചത്. കെ-റെയിൽ വേണമെന്നാണ് വേദിയിലെത്തിയപ്പോഴും അദ്ദേഹം പറഞ്ഞത്.
ഡോ. ജോ 'സഭ'യുടെ പ്രതിനിധി
ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ സഭയുടെ പ്രതിനിധിയെന്നാണ് ചിലർ പറഞ്ഞത്. ശരിയാണ്. ഏതു സഭ? തൃക്കാക്കരയുടെ നിയമസഭാ പ്രതിനിധി. അതിനുള്ള അവസരമാണ് ജനങ്ങൾക്ക് ലഭിച്ചതെന്നും പിണറായി പറഞ്ഞു.
ഉമയുടെ മത്സരം പി.ടിയുടെ കാഴ്ചപ്പാടിനെതിര്: കെ.വി. തോമസ്
പി.ടി. തോമസിന്റെ കാഴ്ചപ്പാട് ഉൾക്കൊണ്ടു കൊണ്ടാണോ മത്സരത്തിനിറങ്ങിയതെന്ന് ഉമ തോമസ് ചിന്തിക്കണമെന്ന് പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. എൽ.ഡി.എഫ് മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിനും പിണറായി വിജയനുമൊപ്പമെന്ന് പറയാൻ മടിയില്ല. പി.ടി. തോമസുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കെ. കരുണാകരന്റെ മക്കൾ രാഷ്ട്രീയത്തിൽ വന്നതിനെ എതിർത്തയാളാണ് പി.ടി. അക്കാര്യം ഉമ ഓർമ്മിക്കണം. കാണാൻ വരുമെന്ന് ഉമ പറഞ്ഞെങ്കിലും വന്നില്ല. കല്ല്യാണമല്ലല്ലോ എന്നു പറഞ്ഞ് ചിലർ തടഞ്ഞു.
കൊച്ചിയുടെ വികസനത്തിന് പിണറായി എന്തു ചെയ്തെന്ന ഉമ്മൻചാണ്ടിയുടെ ചോദ്യം ഓർമ്മക്കുറവു കൊണ്ടാണ്. തകർന്ന പാലാരിവട്ടം ഫ്ളൈ ഓവർ ആറുമാസം കൊണ്ട് യാത്രയ്ക്ക് സജ്ജമാക്കിയതും വൈറ്റില, കുണ്ടന്നൂർ ഫ്ളൈഒാവറുകൾക്ക് ഉമ്മൻചാണ്ടിയിട്ട കല്ലിൽ പട്ടി മൂത്രമൊഴിക്കും മുമ്പ് പൂർത്തിയാക്കിയതും പിണറായിയാണ്.
കെ-റെയിൽ കോൺഗ്രസ് ചർച്ച ചെയ്യണം. നടപ്പാക്കുന്നത് പിണറായിയാണെങ്കിൽ എതിർക്കുമെന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |