റനിൽ പ്രധാനമന്ത്രിയാകുന്നത് ആറാം തവണ
കൊളംബോ: രൂക്ഷമായ സാമ്പത്തിക, രാഷ്‌ട്രീയ പ്രതിസന്ധി ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുന്ന ശ്രീലങ്കയിൽ സമാധാനശ്രമമെന്ന നിലയിൽ റനിൽ വിക്രമസിംഗയെ ( 73) പ്രധാനമന്ത്രിയായി അവരോധിച്ച് അധികാരം നിലനിറുത്താൻ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ നീക്കം. സർക്കാരിൽ ശേഷിക്കുന്ന രാജപക്സ കുടുംബാംഗമായ ഗോതബയയുടെ രാജിക്കായി തെരുവിൽ പ്രതിഷേധം ആളിക്കത്തുമ്പോഴാണ് കുടുംബസുഹൃത്തുകൂടിയായ റനിലിനെ പ്രധാനമന്ത്രിയാക്കിയത്. ഗോതബയയുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്‌ത് അദ്ദേഹം അധികാരമേറ്റു. അതേസമയം, ഗോതബയയ്‌ക്കെതിരായ അവിശ്വാസ പ്രമേയം ഈ മാസം 17ന് ലങ്കൻ പാർലമെന്റ് ചർച്ച ചെയ്യും.
ഇന്ത്യൻ അനുഭാവിയായ റനിൽ ആറാം തവണയാണ് ശ്രീലങ്കൻ പ്രധാനമന്ത്രിയായത്.
ഒരിക്കലും കാലാവധി തികച്ചിട്ടില്ല. 225 അംഗ ലങ്കൻ പാർലമെന്റിൽ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ ഏക അംഗമാണ് റനിൽ. രാജപക്സെമാർക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയ 2020ലെ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റും കിട്ടാത്ത യു. എൻ. പി പാർലമെന്റിലേക്ക് നോമിനേറ്റ് ചെയ്‌ത അംഗമാണ് റനിൽ.
ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ സമാഗി ജനബലവേഗായ ( എസ്. ജെ. ബി ) നിരുപാധികം ഗവൺമെന്റുണ്ടാക്കാൻ വിസമ്മതിച്ചതോടെയാണ് റനിലിന് നറുക്ക് വീണത്.എസ്. ജെ. ബി നേതാവ് സജിത് പ്രേമദാസ ഉപാധികളോടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാമെന്ന് സമ്മതിച്ചിരുന്നു. ഗോതബയയുടെ രാജി, ഭരണഘടനയുടെ 19ാം ഭേദഗതിപ്രകാരം പ്രസിഡന്റിന്റെ അധികാരങ്ങൾ കുറയ്‌ക്കുക, 21ാം ഭേദഗതി പ്രകാരം പ്രസിഡന്റ് പദവി നിരോധിക്കുക, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നിവയായിരുന്നു ഉപാധികൾ.
അതേസമയം, ജനങ്ങളെ ഭയന്ന് ട്രിങ്കോമാലിയിലെ നാവികസേനാ താവളത്തിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സയും മകനും മുൻ മന്ത്രിയുമായ നമൽ രാജപക്സയും 14 കൂട്ടാളികളും രാജ്യം വിടരുതെന്ന് കൊളംബോ കോടതി ഉത്തരവിട്ടു. സർക്കാർവിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ച കേസിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |