തൃശൂർ: ആന്ധ്രതീരത്തിന് മുകളിലെ ന്യൂനമർദ്ദം അഞ്ച് ദിവസം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് വഴിയൊരുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതോടെ പൂരം വെടിക്കെട്ട് വീണ്ടും അനിശ്ചിതത്വത്തിലായേക്കുമെന്ന് ആശങ്ക.
ഞായറാഴ്ച നടത്താമെന്ന ധാരണയിലാണ് ദേവസ്വവും ഭരണകൂടവും. എന്നാൽ ഞായറാഴ്ച തിരുവനന്തപുരം മുതൽ കോട്ടയം, എറണാകുളം ജില്ലകളിൽ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. പാറമേക്കാവിന്റെ വെടിക്കെട്ടു പുര തെക്കേനടയ്ക്ക് സമീപവും തിരുവമ്പാടിയുടേത് വടക്കുന്നാഥ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുമാണ്. രണ്ട് മാഗസിനുകളുടെയും താക്കോൽ ജില്ലാ ഭരണകൂടത്തിന്റെ കൈവശം ഭദ്രം. വെടിമരുന്നുകൾ ഇതുവരെ പുറത്തെടുക്കാത്തതിനാൽ വെടിക്കെട്ടുപുരയിൽ എല്ലാം സുരക്ഷിതമാണെങ്കിലും മഴ പ്രവചനങ്ങൾക്കപ്പുറം പെയ്യുമോയെന്ന ഭീതിയുമുണ്ട്.
രണ്ട് വെടിക്കെട്ട് പുരകളും 45 അടി അകലത്തിൽ ബാരിക്കേഡ് കെട്ടി സംരക്ഷിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഇവിടേയ്ക്ക് പ്രവേശനമില്ല. 24 മണിക്കൂറും പൊലീസ് കാവലുമുണ്ട്. പെട്രോൾ പമ്പ് അടക്കം സ്വരാജ് റൗണ്ടിൽ പ്രവർത്തിക്കുന്നതിന് തടസമില്ല. ബുധനാഴ്ച വൈകിട്ട് വെടിക്കെട്ട് മാറ്റിയെന്ന വിവരം സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടി പ്രചരിച്ചപ്പോഴും ജനങ്ങൾ പൂരപ്പറമ്പ് വിട്ടുപോയിരുന്നില്ല. ഇന്നലെ മുതൽ മഴ ശക്തമായതോടെ പൂരത്തിന്റെ ആവേശം കെട്ടടങ്ങിയത് പോലെയായി. ഞായറാഴ്ച അവധി ദിവസമായതിനാൽ കൂടുതൽ പേർക്ക് വെടിക്കെട്ട് കാണാൻ കഴിയുമെന്ന നിഗമനത്തിലാണ് ദേവസ്വം. എന്നാൽ, മഴ തുടർന്നാൽ അയൽജില്ലകളിൽ നിന്നുള്ള കാഴ്ചക്കാർ വരുമോ എന്ന ചോദ്യമുയരുന്നുണ്ട്.
മഴ എക്കാലവും വില്ലൻ
പോയവർഷങ്ങളിൽ പൂരം വെടിക്കെട്ടുകൾ മാറ്റിവെയ്ക്കാൻ കാരണമാകാറുള്ളത് മഴയാണ്. 2005ൽ കനത്ത മഴയെ തുടർന്ന് കുടമാറ്റവും വെടിക്കെട്ടും അടക്കം മാറ്റി. 2010 ൽ മഴ കാരണം വെടിക്കെട്ടിന്റെ സമയം മാറ്റി. 2014 ലും മഴമൂലം സാമ്പിൾ വെടിക്കെട്ട് മുടങ്ങി. 2006ൽ പാടൂക്കാട് സ്‌ഫോടനത്തിൽ ഏഴ് പേർ മരിച്ചതിനെ തുടർന്ന് മാത്രമാണ് ദുരന്തം കാരണം വെടിക്കെട്ട് ഉപേക്ഷിച്ചത്.
പൂരത്തിന് കോരിച്ചൊരിഞ്ഞു
കുടമാറ്റത്തിന് പതികാലത്തിൽ തുടങ്ങിയ മഴ രാത്രിപ്പൂരത്തിന് കൊട്ടിക്കയറിയതോടെ വെടിക്കെട്ട് ത്രിശങ്കുവിലായിരുന്നു. 79 മില്ലീമീറ്ററിലെ മഴയാണ് ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ബുധനാഴ്ച രാവിലെ 8.30 വരെ പെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെയ്തമഴ 200 മില്ലീമീറ്ററിലേക്കാണെത്തുന്നത്. കുടമാറ്റത്തിനിടെ മഴ ശക്തമായിരുന്നുവെങ്കിൽ ആൾക്കൂട്ടത്തിന്റെ നിയന്ത്രണം പാളിപ്പോകുമായിരുന്നു.
ഇന്നലത്തെ മഴക്കണക്ക്
വെള്ളാനിക്കര: 6.9 മി.മീ
കൊടുങ്ങല്ലൂർ: 43.0
ഇരിങ്ങാലക്കുട: 27.4
ചാലക്കുടി: 9.2
വടക്കാഞ്ചേരി:17.0
ഞായറാഴ്ച വെടിക്കെട്ട് നടത്താമെന്ന പ്രതീക്ഷയിലാണ്. മഴ ഒഴിഞ്ഞില്ലെങ്കിൽ കൂട്ടായി തീരുമാനമെടുക്കും.
ജി.രാജേഷ്
സെക്രട്ടറി, പാറമേക്കാവ് ദേവസ്വം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |