മുംബയ് : വാരിയെല്ലിനു പരുക്കേറ്റതിനെത്തുടർന്ന് രവീന്ദ്ര ജഡേജ ഈ സീസണിൽ ഇനി കളിക്കാനില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ ജഡേജയ്ക്ക് പരിക്കേറ്റതാണോ അതോ ടീം മാനേജ്മെന്റുമായി തെറ്റി പുറത്താക്കപ്പെട്ടതാണോ എന്ന് ആരാധകർക്ക് സംശയം.
സീസണിന്റെ തുടക്കത്തിൽ ക്യാപ്ടനായി നിയോഗിക്കപ്പെട്ട ജഡേജ തുടർതോൽവികൾക്ക് പിന്നാലെ സ്ഥാനം എം.എസ്. ധോണിയെ തിരികെയേൽപിച്ചിരുന്നു. അതിന് ശേഷം ഒരു മത്സരത്തിൽ കളിച്ചെങ്കിലും പിന്നീട് ടീമിലുണ്ടായില്ല. ബാംഗ്ളൂരിനെതിരായ മത്സരത്തിൽ വാരിയെല്ലിന് പരിക്കേറ്റ് വീട്ടിലേക്കു മടങ്ങി യെന്നാണ് ചെന്നൈ ടീം സി.ഇ.ഒ കാശി വിശ്വനാഥന്റെ വിശദീകരണം. എന്നാൽ,പോയപോക്കിൽ ജഡേജ ചെന്നൈ ടീമിന്റെ ഇൻസ്റ്റഗ്രാം പേജ് അൺഫോളോ ചെയ്തിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഔദ്യോഗിക അക്കൗണ്ടും ജഡേജയെ അൺഫോളോ ചെയ്തു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, തനിക്ക് അറിയില്ലെന്നായിരുന്നു കാശി വിശ്വനാഥന്റെ മറുപടി.
8 ഐപിഎൽ മത്സരങ്ങളിൽ ചെന്നൈ ടീമിനെ നയിച്ച മുപ്പത്തിമൂന്നുകാരൻ ജഡേജയ്ക്ക് അതിൽ 2 കളികളിൽ മാത്രമേ ടീമിനെ വിജയത്തിലേക്കു നയിക്കാൻ സാധിച്ചിരുന്നുള്ളൂ. ക്യാപ്ടൻസിയുടെ സമ്മർദ്ദത്തിൽ 10 കളിയിൽനിന്ന് 116 റൺസ് മാത്രമായിരുന്നു സമ്പാദ്യം. അതേസമയം, ക്യാപ്ടൻസി തിരികെയേറ്റെടുത്ത ധോണിയുടെ കീഴിൽ നാലിൽ മൂന്നു മത്സരങ്ങളും ചെന്നൈ ജയിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |