വോൾവറിനെ 5-1ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടത്തിലേക്ക് കൂടുതൽ അടുത്തു
സിറ്റിയുടെ നാലുഗോളുകളും നേടിയത് മിഡ്ഫീൽഡിലെ ബെൽജിയം മാന്ത്രികൻ കെവിൻ ഡി ബ്രുയാൻ
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടത്തിലേക്ക് ആധികാരികതയോടെ മുന്നേറി മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് വോൾവർ ഹാംപ്ടണിനെ തകർത്തെറിഞ്ഞ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാം ലിവർപൂളിനേക്കാൾ മൂന്ന് പോയിന്റ് മുന്നിലെത്തി. രണ്ട് മത്സരം വീതമാണ് ലീഗിൽ ഇരുവർക്കും അവശേഷിക്കുന്നത്.
മിഡ്ഫീൽഡിലെ ബെൽജിയം മാന്ത്രികൻ കെവിൻ ഡി ബ്രുയാനാണ് വോൾവറിനെതിരെ സിറ്റിയുടെ ആദ്യ നാലുഗോളുകളും നേടിയത്. അവസാനഗോൾ റഹിം സ്റ്റെർലിംഗിന്റെ വക ആയിരുന്നു. വോൾവറിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 7,16,24,60 മിനിട്ടുകളിലായാണ് ഡി ബ്രുയാൻ നാലുഗോളുകൾ നേടിയത്. 11-ാം മിനിട്ടിൽ ഡെൻഡോൻകറിലൂടെ ഒരു ഗോൾ തിരിച്ചടിച്ച വോൾവർ പിന്നീട് ഡിബ്രുയാന്റെ അശ്വമേധത്തിന് മുന്നിൽ അലിഞ്ഞില്ലാതാവുകയായിരുന്നു. 84-ാം മിനിട്ടിലായിരുന്നു സ്റ്റെർലിംഗിന്റെ ഗോൾ.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 36 മത്സരങ്ങളിൽ നിന്ന് 89 പോയിന്റായി. രണ്ടാം സ്ഥാനക്കാരായ ലിവർപൂളിന് 36 മത്സരങ്ങളിൽ നിന്ന് 86പോയിന്റേയുള്ളൂ. കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ലീഡ്സ് യുണൈറ്റഡിനെ തോൽപ്പിച്ച ചെൽസി 70 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. നാലാം മിനിട്ടിൽ മേസൺ മൗണ്ട്,55-ാംമിനിട്ടിൽ ക്രിസ്റ്റ്യൻ പുലിസിച്ച്,83-ാം മിനിട്ടിൽ റൊമേലു ലുക്കാക്കു എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |