റിയോ ഡി ജനീറോ : ഭൂമിയുടെ ശ്വാസകോശമായ ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ ഏപ്രിൽ മാസത്തിൽ നടന്നത് റെക്കോഡ് വനനശീകരണം. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി വനമേഖലയാണ് ഏപ്രിൽ മാസത്തിൽ അപ്രത്യക്ഷമായത്. ഏപ്രിൽ മാസത്തെ ആദ്യ 29 ദിനങ്ങളിൽ ആമസോണിലെ 1,012.5 ചതുരശ്ര കിലോമീറ്റർ വനപ്രദേശമാണ് നശിക്കപ്പെട്ടതെന്ന് ബ്രസീലിലെ നാഷണൽ സ്പേസ് റിസേർച്ച് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷത്തെ ആദ്യ നാല് മാസം കൊണ്ട് ആമസോണിലെ 1,954 ചതുരശ്ര വനമേഖലയാണ് നഷ്ടമായത്. കഴിഞ്ഞ വർഷത്തേക്കാൾ 69 ശതമാനം അധികമാണിത്. പ്രസിഡന്റ് ജെയ്‌ർ ബൊൽസൊനാരോ അധികാരത്തിലെത്തിയ ശേഷം ആമസോണിലെ വനനശീകരണ നിരക്ക് റെക്കോഡ് വേഗത്തിൽ ഉയരുകയാണ്. അനധികൃതമായി വനനശീകരണം നടത്തുന്നവർക്ക് ബൊൽസൊനാരോ ഭരണകൂടം കൂട്ടുനിൽക്കുകയാണെന്ന ആരോപണം ആദ്യം മുതൽ തന്നെയുണ്ട്.
ആമസോണിന്റെ നല്ലൊരു ഭാഗം 2019ലെ കാട്ടുതീയിൽ നശിച്ചിരുന്നു. ആമസോൺ മഴക്കാടുകളാണ് നമ്മുടെ ഭൂമിയുടെ ജീവവായുവിന്റെ നല്ലൊരു ഭാഗവും പ്രധാനം ചെയ്യുന്നത്. ജൂലായ് മുതൽ ഒക്ടോബർ വരെയുള്ള ഉഷ്ണക്കാലത്ത് ആമസോൺ മഴക്കാടുകളിൽ കാട്ടുതീ സാധാരണമാണ്. ഇടിമിന്നൽ പോലുള്ള പ്രകൃതിയിലെ വ്യതിയാനങ്ങൾ കാട്ടുതീയ്ക്ക് ഇടയാക്കാറുണ്ട്. കൂടാതെ മനുഷ്യന്റെ കൈകടത്തലും വൻ തോതിൽ ഉണ്ട്.
ഏകദേശം മൂന്ന് ദശലക്ഷം സ്പീഷീസിലെ സസ്യജന്തുജീവജാലങ്ങളും ഒരു ലക്ഷത്തോളം തദ്ദേശവാസികളും ജീവിക്കുന്ന ആമസോൺ നദീതടപ്രദേശം ആഗോളതാപനത്തെ ചെറുക്കുന്നതിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഭൂമിയിലെ ആകെ ഓക്സിജന്റെ ഏകദേശം 20 ശതമാനം ആമസോണിന്റെ സംഭാവനയാണ്. ഇവിടുത്തെ മഴക്കാടുകൾ ദശലക്ഷക്കണക്കിന് ടൺ കാർബൺ ഡൈ ഓക്സൈഡാണ് ആഗിരണം ചെയ്യുന്നത്. വന നശീകരണം ഇതിനെ പ്രതികൂലമായി ബാധിക്കുകയാണ്. ഭൂമിയിൽ വൻതോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഇത് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |