സോൾ: രാജ്യത്ത് ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തെന്ന പ്രഖ്യാപനവുമായി ഉത്തര കൊറിയ. തലസ്ഥാനമായ പ്യോങ്ങ്യാങ്ങിൽ പനി ബാധിച്ചവരിൽ നിന്ന് ഞായറാഴ്ച ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് കൊവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. അതേ സമയം, എത്ര കേസുകൾ സ്ഥിരീകരിച്ചെന്ന് വ്യക്തമല്ല.
കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരങ്ങൾ മുഴുവൻ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾക്കും വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ഭരണാധികാരി കിം ജോംഗ് ഉൻ നിർദ്ദേശം നൽകിയെന്നാണ് വിവരം. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഉന്നത തല സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
കൊവിഡ് തരംഗങ്ങളിൽ ലോകരാജ്യങ്ങൾ വിറങ്ങലിച്ചപ്പോഴും തങ്ങളുടെ രാജ്യത്ത് ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലന്നായിരുന്നു കിമ്മിന്റെ വാദം. അതേ സമയം, ഉത്തരകൊറിയയിൽ നേരത്തേ തന്നെ കൊവിഡ് വ്യാപനം സംഭവിച്ചിരുന്നതായി ശക്തമായ ആരോപണമുണ്ട്. രാജ്യത്തെ പകുതിയിലേറെ പേർ വാക്സിൻ സ്വീകരിക്കാത്തവരാണെന്നാണ് വിവരം. രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ അഭാവം കൊവിഡ് തരംഗം ഗുരുതരമാക്കിയേക്കുമോ എന്ന ആശങ്കയിലാണ് വിദഗ്ദ്ധർ.
വീണ്ടും മിസൈൽ പരീക്ഷണം
രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തെന്ന പ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകൾക്ക് പിന്നാലെ ഉത്തര കൊറിയ മൂന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.
ഇന്നലെ ഇന്ത്യൻ സമയം, ഉച്ചയ്ക്ക് 2.59ഓടെയാണ് മൂന്ന് ഷോർട്ട് - റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ പ്യോങ്ങ്യാങ്ങിലെ സുനാൻ മേഖലയിൽ നിന്ന് ജപ്പാൻ കടൽ ലക്ഷ്യമാക്കി വിക്ഷേപിച്ചെതെന്ന് ദക്ഷിണ കൊറിയ പറഞ്ഞു. ജപ്പാൻ കോസ്റ്റ് ഗാർഡും മിസൈൽ വിക്ഷേപണം സ്ഥിരീകരിച്ചു.
ഇതോടെ ഉത്തര കൊറിയ ഈ വർഷം നടത്തുന്ന മിസൈൽ പരീക്ഷണങ്ങളുടെ എണ്ണം 17 ആയി. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |