തിരുവനന്തപുരം : ജീവനക്കാരുടെ ശമ്പളമടക്കം നൽകുന്നതിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ
വായ്പ എടുക്കാനുള്ള ശ്രമങ്ങൾക്ക് പച്ചക്കൊടി നൽകാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംയുക്ത നീക്കത്തിന് കേരളം. കേരളത്തിന് സമാനമായ അവസ്ഥ നേരിടുന്ന 23 സംസ്ഥാനങ്ങളിൽ സഹകരിക്കാൻ തയ്യാറായിട്ടുള്ള സംസ്ഥാനങ്ങളെ കൂട്ടുപിടിക്കാനാണ് കേരളത്തിന്റെ നീക്കം. കേന്ദ്രത്തിന് എതിരായതിനാൽ ബി ജെ പി ഇതര സംസ്ഥാന സർക്കാരുകളുടെ പിന്തുണ മാത്രമേ ഇക്കാര്യത്തിൽ പ്രതീക്ഷിക്കാൻ കഴിയുകയുള്ളു. കേരളമുൾപ്പടെ ഇരുപത്തിമൂന്നോളം സംസ്ഥാനങ്ങളുടെ വായ്പ എടുക്കുന്നതിനുള്ള നടപടികളാണ് കേന്ദ്രം തടഞ്ഞത്. വരുന്ന മാസത്തിൽ എത്രത്തോളം രൂപ ഓരോ സംസ്ഥാനങ്ങൾക്കും വായ്പ എടുക്കാനാവും എന്ന വിവരം കേന്ദ്ര ധനകാര്യമന്ത്രാലയമാണ് കൈമാറേണ്ടത്. എന്നാൽ കേരളത്തിന് ഈ കണക്കുകൾ കൈമാറാതിരുന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്.
സാമ്പത്തിക വർഷം തുടങ്ങി രണ്ടുമാസമായിട്ടും വായ്പയ്ക്ക് അനുമതി കിട്ടാത്തത് ഗൗരവുള്ള കാര്യമാണ്. കഴിഞ്ഞ മാസം 1000 കോടിയും ഈ മാസം 3000 കോടിയുമാണ് വായ്പയെടുക്കാൻ ശ്രമിച്ചത്. അതിനാണ് അനുമതി നിഷേധിച്ചത്. കേരളത്തിന് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനം വായ്പയെടുക്കാം. അതായത് 32,425 കോടി രൂപ. മൊത്തം കടബാദ്ധ്യത 3,02,620കോടി രൂപയാണ്. എന്നാൽ എടുത്ത കടങ്ങളുടെ കണക്കിലെ പൊരുത്തകേടുകൾ പരിഹരിച്ചിട്ടാകാം പുതിയ കടം എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കൊവിഡ് കാലത്ത് വാങ്ങിയ കടവും കിഫ്ബിയിലൂടെ വാങ്ങിയ കടവും ട്രഷറിയിലെ വാർഷിക നീക്കിയിരുപ്പ് മാറ്റിയതും എല്ലാം കൂടി പൊരുത്തപ്പെടുന്നില്ല.
ശമ്പളം രണ്ടാക്കും
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാൽ അത് മറികടക്കാൻ ജീവനക്കാരുടെ ശമ്പളം രണ്ടു ഗഡുക്കളാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളമായിരിക്കും ആദ്യം രണ്ടു ഗഡുക്കളാക്കുക. കൂടാതെ ശമ്പളത്തിന്റെ നിശ്ചിതശതമാനം പിടിച്ചുവയ്ക്കാനും പ്രതിസന്ധി തീരുമ്പോൾ ഒരുമിച്ച് തിരികെ നൽകാനും ആലോചിക്കുന്നുണ്ട്. അതേസമയം, പിടിച്ചുനിൽക്കാൻ സഹകരണ ബാങ്കുകളിലും സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിലും നിന്ന് പണം കണ്ടെത്താനുള്ള ശ്രമം സർക്കാർ തുടങ്ങി.
പ്രതിസന്ധി തീരും വരെ ട്രഷറിനിയന്ത്രണം കൂടുതൽ കടുപ്പിക്കും. ഇപ്പോൾ 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ നിയന്ത്രണമുണ്ട്. 11,000കോടി രൂപ വരവും 13,000 കോടി രൂപ ചെലവും എന്ന സ്ഥിതിയാണ് സംസ്ഥാനത്ത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമല്ലെങ്കിലും വായ്പ മുടങ്ങിയാൽ പണലഭ്യത താളം തെറ്റും. അതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. കേന്ദ്രനിലപാട് തുടർന്നാലും തീരുമാനം വൈകിയാലും സംസ്ഥാനം പരുങ്ങലിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |