തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് കൺവെൻഷനിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം വേദി പങ്കിട്ട കെ വി തോമസിനെതിരെ ടി സിദ്ദിഖ് എം എൽ എ. എൽ ഡി എഫ് കൺവെൻഷനിൽ കെ റെയിലിനെ അനുകൂലിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തെയാണ് സിദ്ദിഖ് വിമർശിച്ചത്. കെറെയിൽ കോൺഗ്രസ് ചർച്ച ചെയ്യണമെന്നും നടപ്പാക്കുന്നത് പിണറായിയാണെങ്കിൽ എതിർക്കുമെന്ന നിലപാട് ശരിയല്ലെന്നുമാണ് കെ വി തോമസ് പ്രസ്താവിച്ചത്.
എന്നാൽ 2021 ഡിസംബറിൽ എറണാകുളം ഡിസിസി സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ സമര പ്രഖ്യാപന കൺവെൻഷനിൽ പങ്കെടുത്ത് കെ റയിലിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കെ വി തോമസ് സംസാരിച്ചത്. സംസ്ഥാനത്തിനു രണ്ട് ലക്ഷം കോടിയുടെ ബാദ്ധ്യത ഉണ്ടാക്കുന്ന പദ്ധതി എന്നാണു അന്ന് അദ്ദേഹം കെ റെയിലിനെ കുറിച്ച് പറഞ്ഞതെന്നും, പിണറായി വിജയൻ കേരളത്തെ വൻ ദുരന്തത്തിലേക്ക് തള്ളി വിടുന്നു എന്നും കെ വി തോമസ് കെ റെയിൽ വിരുദ്ധ സമര പ്രഖ്യാപന കൺവെൻഷനിൽ ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ പിണറായി വിജയൻ വികസനത്തിന്റെ നായകനും കാരണഭൂതനുമെന്നാണ് കെ വി തോമസ് പറയുന്നത്. വയർ നിറച്ച് സദ്യ കഴിച്ചിട്ടും വിശപ്പ് മാറാതെ പോയിരിക്കുന്നത് വിളിച്ചിരുത്തി ഇലയിട്ട് സദ്യ വിളമ്പാത്ത ഇടത്തേക്കാണെന്നും കെ വി തോമസിന്റെ മനംമാറ്റത്തെ സിദ്ദിഖ് പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
1- 2021 ഡിസംബറിൽ എറണാകുളം ഡിസിസി സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ സമര പ്രഖ്യാപന കൺവെൻഷനിൽ പങ്കെടുത്ത് കെ റയിലിനെതിരെ രൂക്ഷമായ ഭാഷയിൽ തോമസ് മാഷ് പ്രതിഷേധിച്ച് സംസാരിക്കുന്നു. സംസ്ഥാനത്തിനു രണ്ട് ലക്ഷം കോടിയുടെ ബാധ്യത ഉണ്ടാക്കുന്ന പദ്ധതി എന്നാണു അന്ന് മാഷ് പറഞ്ഞത്. കൊച്ചി മെട്രൊ കൊണ്ട് വരാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസും യുഡിഎഫും ആവശ്യമായ ചർച്ചകളും മുന്നൊരുക്കങ്ങളും നടത്തി, എന്നാൽ പിണറായി വിജയൻ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ കേരളത്തെ വൻ ദുരന്തത്തിലേക്ക് തള്ളി വിടുന്നു എന്നും മാഷ് പറഞ്ഞു. അത് തന്നെ ഫെയിസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. (സ്ക്രീൻ ഷോട്ട് ആവശ്യമുള്ളവർക്ക് തരാം)
2- 2022 മെയ്, കെ റെയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമെന്ന് തോമസ് മാഷ്, പിണറായി വിജയൻ വികസനത്തിന്റെ നായകനും കാരണഭൂതനുമെന്ന് മാഷ് പറഞ്ഞ് വെക്കുന്നു.
ഇത് ഒരു തരം .... സിൻഡ്രം ആണെന്ന് പറയാതെ വയ്യ. ഒരു കാര്യം ഉറപ്പാണു, വയർ നിറച്ച് സദ്യ കഴിച്ചിട്ടും വിശപ്പ് മാറാതെ പോയിരിക്കുന്നത് വിളിച്ചിരുത്തി ഇലയിട്ട് സദ്യ വിളമ്പാത്ത ഇടത്തേക്കാണു..!!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |