കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെച്ചൊല്ലിയുണ്ടായ വിവാദത്തെ രൂക്ഷമായി വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപം. സ്ഥാനാർത്ഥിയുടെ സഭാ പശ്ചാത്തലം പൊതുസമൂഹത്തിൽ ഇത്രമേൽ ചർച്ചയായ സാഹചര്യം സമാനതകളില്ലാത്തതാണെന്ന് പ്രസിദ്ധീകരണത്തിൽ വ്യക്തമാക്കുന്നു.
രാഷ്ട്രീയ നേതൃത്വത്തിന്റെ സാമുദായിക താത്പര്യങ്ങളും സമുദായനേതൃത്വത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങളും അവിശുദ്ധമായി പരസ്പരം പെരുമാറി. ഇതിന്റെ പേരുദോഷം തുടർചർച്ചയാകാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിന് വേണ്ട നടപടികൾ അടിയന്തരമായി കൈക്കൊള്ളണം. ദൈവത്തിനുള്ളതുകൂടി സീസറിന് നൽകരുതെന്നും സത്യദീപത്തിൽ പറയുന്നു. പ്രസിദ്ധീകരണത്തിലെ 'ഉഭയധാരണകളുടെ ഉപതിരഞ്ഞെടുപ്പ്' എന്ന എഡിറ്റോറിയലിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ഏതെങ്കിലും സഭാ- സംഘടനാ നേതൃത്വത്തിന്റെ നിർദേശങ്ങൾക്ക് വഴങ്ങി അതിലുൾപ്പെടുന്നവർ അന്ധമായി വോട്ട് രേഖപ്പെടുത്തുമെന്ന ചിന്തയാൽ രാഷ്ട്രീയ നേതൃത്വം ഇപ്പോഴും നയിക്കപ്പെടുന്നത് അത്ഭുതമാണെന്നും എഡിറ്റോറിയലിൽ പറയുന്നു. ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ അപമാനിക്കുകയാണിവിടെ. സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി അവസാനം അവഹേളിതരായ സമകാലിക സംഭവങ്ങൾ മുന്നിലുണ്ടെങ്കിലും നിർദേശിക്കുന്നവർക്കും നിർത്തുന്നവർക്കും ഇപ്പോഴും കാര്യങ്ങൾ മനസിലായിട്ടില്ലെന്നും ഇടതുമുന്നണിയെയും സഭാനേതൃത്വത്തെയും എഡിറ്റോറിയൽ രൂക്ഷമായി വിമർശിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |