തിരുവനന്തപുരം: തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ മർദ്ദനത്തിനിരയായി മരിച്ച ഏഴുവയസുകാരന്റെ പിതാവിന്റെ മരണവും കൊലപാതകമാണെന്ന് കണ്ടെത്തി. ഹൃദയാഘാതമായിരുന്നു ബിജുവിന്റെ മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.
എന്നാൽ, തുടക്കംമുതൽ ബിജുവിന്റെ പിതാവ് ബാബുവിനുണ്ടായിരുന്ന സംശയമാണ് ഇപ്പോൾ തെളിഞ്ഞത്. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം വീണ്ടും പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്. കഴുത്തു ഞെരിച്ചാണ് ബിജുവിനെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പുതിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
2018 മെയ് 23നായിരുന്നു ബിജു മരിക്കുന്നത്. ഈ മരണത്തിൽ അരുൺ ആനന്ദിന് പങ്കുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ബിജുവിന്റെ ഭാര്യയെ നുണപരിശോധനയ്‌ക്ക് വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം.
ബിജുവിന്റെ ഏഴുവയസുകാരനായ മകനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയതും ഇളയ മകനെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയാണ് അരുൺ ആനന്ദ്. മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അരുണിന് തൊടുപുഴ കോടതി 21 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
ബിജുവിന്റെ പിതാവ് ബാബുവിന്റെ സഹോദരിയുടെ മകനാണ് ഇയാൾ. ഭർത്താവ് മരിച്ച് മൂന്ന് ദിവസം പിന്നിട്ടപ്പോഴേക്കും ബിജുവിന്റെ ഭാര്യ കാമുകനായ അരുൺ ആനന്ദിനൊപ്പം പോകണമെന്ന് പറഞ്ഞിരുന്നു.
കുടുംബാംഗങ്ങൾ എതിർത്തിട്ടും മക്കളെയും കൂട്ടി അരുണിനൊപ്പം പോയതാണ് ബിജുവിന്റെ കുടുംബത്തിൽ സംശയം വർദ്ധിപ്പിച്ചത്. കുട്ടി കൊല്ലപ്പെട്ട കേസിൽ അമ്മയെയും അറസ്റ്റു ചെയ്തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ഈ കേസിൽ വിചാരണ ഉടൻ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |