നശിച്ചത് 500 വാഴകൾ
ആലക്കോട് : വിലത്തകർച്ചയും വിളനഷ്ടവും രോഗബാധയുമായി പാടുപെടുന്ന മലയോര കർഷകരെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനകൾ. കരുവൻചാൽ ഫോറസ്റ്റ് സെക് ഷൻ ഓഫീസിനു കീഴിലുള്ള മഞ്ഞപ്പുല്ല് മേഖലയിലാണ് കഴിഞ്ഞദിവസം കാട്ടാനകൾ വൻ നാശം വരുത്തിയത്.
വനാതിർത്തിയോടു ചേർന്ന് വട്ടക്കാട്ട് ബിനോയി, വട്ടക്കാട്ട് ജെയിൻ എന്നീ കർഷകരുടെ കുലച്ച് മൂപ്പെത്താറായ അഞ്ഞൂറോളം വാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. അതിർത്തിയിൽ സ്ഥാപിച്ച സൗരോർജ്ജ വൈദ്യുത വേലി നശിപ്പിച്ചതിനുശേഷമാണ് ആനക്കൂട്ടം കൃഷിയിടങ്ങളിലേക്ക് കടന്നുകയറിയത്.
രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിൽ കടക്കുന്ന കാട്ടാനക്കൂട്ടം നേരം വെളുക്കുമ്പോഴേയ്ക്കും വനത്തിലേയ്ക്ക് മടങ്ങുകയാണ് . കിലോമീറ്ററുകൾക്കപ്പുറം അപ്പർചീക്കാട് പ്രദേശത്ത് രണ്ടാഴ്ച മുമ്പ് കനത്ത നാശം വരുത്തിയ കാട്ടാനകളാണ് ഇപ്പോൾ മഞ്ഞപ്പുല്ല് മേഖലയ്ക്ക് ഭീഷണിയായിരിക്കുന്നത്. വിവരമറിഞ്ഞ് കരുവൻചാലിൽ നിന്നും വനപാലകരെത്തുമ്പോഴേയ്ക്കും കാട്ടാനകൾ വനത്തിനുള്ളിലേയ്ക്ക് കടന്നിരുന്നു. ബാങ്ക് വായ്പയെടുത്ത് തുടങ്ങിയ കൃഷി നശിച്ചതോടെ സർക്കാരിൽ പ്രതീക്ഷയർപ്പിച്ചുനിൽക്കുകയാണ് കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |