മരണത്തെ മുഖ്യമന്ത്രി ആഘോഷമാക്കുന്നോ
എന്ന് ഉമ തോമസ്, നിന്ദ്യമെന്ന് വി.ഡി. സതീശൻ
കൊച്ചി: തൃക്കാക്കരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പറ്റിയ അബദ്ധം തിരുത്താനുള്ള സുവർണാവസരമാണ് ഉപതിരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞദിവസത്തെ പ്രസംഗത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. മുഖ്യമന്ത്രിപ്പദവിക്ക് യോജിക്കാത്തതാണ് പിണറായി വിജയന്റെ വാക്കുകളെന്ന് ആരോപിച്ചു. പി.ടി. തോമസിനെപ്പോലെ ഒരാളുടെ നഷ്ടത്തെ സുവർണവസരമായി കാണാൻ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുന്നുവെന്ന് പി.ടിയുടെ ഭാര്യയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസ് ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.
പി.ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നെന്നും പി.ടിയെ അറിയാവുന്നത് കൊണ്ടാണ് രണ്ടാംവട്ടവും ഭൂരിപക്ഷം വർദ്ധിപ്പിച്ച് വിജയിപ്പിച്ചതെന്നും ഉമ തോമസ് പറഞ്ഞു. മരണത്തെ മുഖ്യമന്ത്രി ആഘോഷമാക്കി മാറ്റുകയാണോ. പി.ടിയുടെ മരണം സുവർണാവസരമായി മുഖ്യമന്ത്രി കാണുമ്പോൾ കേരളീയർ നഷ്ടമായാണ് കാണുന്നത്. തൃക്കാക്കരയിൽ സഹതാപത്തിന്റെ പോരാട്ടമല്ല, രാഷ്ട്രീയപ്പോരാട്ടമാണെന്നും ഉമ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിന് ചേരാത്ത പ്രയോഗമാണ് അതെന്ന് വി.ഡി. സതീശൻ പറഞ്ഞു. നിയമസഭയിൽ യു.ഡി.എഫിന്റെ കുന്തമുനയായിരുന്നു പി.ടി. തോമസ്. സർക്കാരിനെ ശക്തമായി ആക്രമിച്ചയാളാണ്. ആ വിരോധം മനസിൽ സൂക്ഷിച്ചാണ് മുഖ്യമന്ത്രി ഇത്തരം പദം പ്രയോഗിച്ചത്. പരനാറി, കുലംകുത്തി പ്രയോഗങ്ങളിൽ അഗ്രഗണ്യനാണ് മുഖ്യമന്ത്രി. കുലംകുത്തികളെ മാലയിട്ട് സ്വീകരിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |