തലശേരി: തലശേരി എൻജിനിയറിങ് കോളേജിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞു ഏറ്റുമുട്ടി. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. എരഞ്ഞോളി കുണ്ടൂർ മലയിലുള്ള തലശേരി എൻജിനിയറിംഗ് കോളേജിൽ സീനിയർ,ജൂനിയർ വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്.
സംഘർഷത്തിൽ കോളേജ് ഓഫീസിന്റെ വാതിൽ തകർത്തു. എസ്. എഫ്.ഐ, ക്യാംപസ് ഫ്രണ്ട് അനുകൂലികളായ 12 വിദ്യാർത്ഥികൾക്ക് സംഘർഷത്തിൽ പരിക്കേറ്റു..ഇവർ തലശേരി ജനറൽ ആശുപത്രി, വീനസിലെ സഹകരണ ആശുപത്രി, മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി എന്നിവടങ്ങളിൽ ചികിത്സ തേടി. ഏതാനും വിദ്യാർത്ഥികൾ പ്രഥമ ശൂശ്രൂഷ നേടിയ ശേഷം ആശുപത്രി വിട്ടു.
ബുധനാഴ്ച്ച ഉച്ചയ്ക്കു മുതലാണ് കോളേജിൽ സംഘർഷം തുടങ്ങിയത്. വൈകുന്നേരത്തോടെ കൂട്ടയടിയിൽ കലാശിച്ചു. ഫൈൻ ആർട്സ് ഓഫ് സ്റ്റേജ് മത്സരങ്ങളിൽ രണ്ടാം വർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥികളിൽ കഴിവുള്ളവരെ ഒഴിവാക്കിയെന്നു ആരോപിച്ച് നാലാം വർഷ വിദ്യാർത്ഥികൾ വാക്കേറ്റം നടത്തുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ്, സ്റ്റംപ് എന്നിവ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടൽ.ക്രിക്കറ്റ്ബാറ്റുകൊണ്ടുള്ള അടിയേറ്റാണ് പലർക്കും പരുക്കേറ്റത്.
ബാറ്റുകൊണ്ടു തലയ്ക്കു അടികിട്ടിയ ക്യാംപസ് ഫ്രണ്ട് അനുകൂല വിദ്യാർത്ഥി തബാബിനെ(22) തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും എസ്. എഫ്. ഐ അനുകൂല വിദ്യാർത്ഥികളായ അനഘ്, അഭിരാം, അഥർവ്വ്, ആകാശ്, ആദർശ്, അർജുൻ എന്നിവരെ സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരുവിഭാഗത്തിന്റെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ സംഘർഷമൊഴിവാക്കുന്നതിനായി സ്ഥലത്ത് പൊലിസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |