ആലപ്പുഴ: നഴ്സിംഗ് വിദ്യാർത്ഥികളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയെതുടർന്ന് ചേർത്തല എസ് എച്ച് നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്‌റ്റർ പ്രീത മേരിയെ സസ്പെൻഡ് ചെയ്തു. നഴ്സിംഗ് കൗൺസിലിന്റേതാണ് നടപടി. കോളേജിനെതിരെയും നടപടികൾ വന്നേക്കാമെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന പിടിഎ യോഗത്തിൽ നഴ്സിംഗ് കൗൺസിൽ വിദ്യാർത്ഥികളുടെ പരാതിയിൽ നടപടിയെടുക്കാൻ മാനേജ്മെന്റിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ വൈസ് പ്രിൻസിപ്പലിനെതിരായ പരാതി ഇന്ന് ചേർന്ന നഴ്സിംഗ് കൗൺസിൽ യോഗം ചർച്ച ചെയ്തിരുന്നു. ഇതിനെതുടർന്നാണ് നടപടി. അടുത്തയാഴ്ച ചേരുന്ന പിടിഎ യോഗം വിദ്യാർത്ഥിനികളുടെ പരാതികൾ പരിഹരിക്കപ്പെട്ടോ എന്ന് പരിശോധിക്കും.
വൈസ് പ്രിൻസിപ്പൽ ലൈംഗിക അധിക്ഷേപം നടത്തിയെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളായിരുന്നു വിദ്യാർത്ഥിനികളുടെ പരാതിയിൽ പറഞ്ഞിരുന്നത്. ഒരുമിച്ച് നടക്കുന്ന വിദ്യാർത്ഥിനികളെപ്പോലും ലൈംഗികമായി വൈസ് പ്രിൻസിപ്പൽ അധിക്ഷേപിക്കുമെന്നും വിദ്യാർത്ഥിനികളെ സ്വവർഗാനുരാഗികളെന്ന് സിസ്‌റ്റർ പ്രീത മേരി വിളിച്ചിരുന്നതായുമാണ് പരാതി. ജോലിക്കിടെ ഉടുപ്പിൽ ചുളിവ് വീഴുന്നതുപോലും ഇവർ ലൈംഗിക ചുവയോടെയാണ് കാണുന്നത്.
വിദ്യാർത്ഥികൾ കോളേജ് അധികൃതർക്ക് എതിരെ പരാതിപ്പെടുന്ന വോയിസ് ക്ളിപ്പുകൾ മുൻപ് പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഴ്‌സിംഗ് കൗൺസിൽ ഇവിടെ പരിശോധന നടത്തി. ഈ സമയം വിദ്യാർത്ഥിനികൾ ഇവരോട് പരാതിപ്പെട്ടിരുന്നു. ആരോഗ്യസർവകലാശാലയ്‌ക്ക് ഈ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നഴ്‌സിംഗ് കൗൺസിൽ റിപ്പോർട്ട് സമർപ്പിച്ചു.
ലൈംഗികമായി അധിക്ഷേപിക്കുന്നതിന് പുറമേ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും ചെരുപ്പ് കഴുകിക്കുകയും ആശുപത്രിയിലെ ടോയ്‌ലറ്റ് നിർബന്ധിച്ച് വൃത്തിയാക്കിച്ചതായും മതപ്രാർത്ഥനകളിൽ നിർബന്ധമായി പങ്കെടുപ്പിച്ചെന്നും പരാതിയുണ്ട്. വീട്ടിൽ പോകാനും ബന്ധുക്കളെ കാണാനും സമ്മതിക്കാറില്ലെന്നും വളരെ കുറച്ച് സമയം മാത്രമേ രക്ഷകർത്താക്കളെ കാണാൻ അനുവദിച്ചിരുന്നുളളൂവെന്നും പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |