അബുദാബി : വനിതാ ശാക്തീകരണം, ജനക്ഷേമ പരിഷ്കാരം, മതസ്വാതന്ത്യ്രം എന്നിവയിലൂടെ യു.എ.ഇയെ പുതുയുഗത്തിലേക്ക് നയിച്ച പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. 73 വയസായിരുന്നു. ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും അടുത്ത സുഹൃത്തായിരുന്നു. ലോകമെമ്പാടും നീളുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ഏവർക്കും ആദരണീയനായി.
യു.എ.ഇയിൽ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പതാകകൾ പകുതി താഴ്ത്തിക്കെട്ടി. മൂന്ന് ദിവസം മന്ത്രാലയങ്ങളും വകുപ്പുകളും സ്വകാര്യ മേഖല ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും അടച്ചിടും.ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം. ദേശീയ പാതക താഴ്ത്തിക്കെട്ടും.
ഷെയ്ഖ് ഖലീഫയുടെ വിയോഗത്തിൽ യു.എ.ഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡൻഷ്യൽ മന്ത്രാലയം അനുശോചനം അറിയിച്ചു.
സംസ്കാര,പ്രാർത്ഥന ചടങ്ങുകൾ ഇന്നലെ വൈകിട്ട് മഖ്രിബ് നിസ്കാരത്തിന് ശേഷം ആരംഭിച്ചു. യു.എ.ഇയിലെ എല്ലാ പള്ളികളിലും പ്രത്യേക പ്രാർത്ഥന നടത്തുന്നുണ്ട്.മരണകാരണം വ്യക്തമായിട്ടില്ല. പക്ഷാഘാതത്തെ തുടർന്ന് 2014ൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തെ പിന്നീട് പൊതുവേദികളിൽ അപൂർവമായേ കണ്ടിരുന്നുള്ളൂ. പത്നി ഷംസ ബിന്ത് സുഹൈൽ അൽ മസ്റൂയി ഇക്കൊല്ലമാണ് അന്തരിച്ചത്. എട്ട് മക്കളുണ്ട്.
യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയുടെ പതിനാറാമത്തെ ഭരണാധികാരിയുമായിരുന്നു . 2004 നവംബർ 3 മുതൽ യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനം അനുഷ്ഠിക്കുകയായിരുന്നു. പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെ തുടർന്നാണ് രണ്ട് പദവികളിലും അവരോധിതനായത്.
1948 സെപ്തംബർ 7ന് ജനിച്ച ഷെയ്ഖ് ഖലീഫ, 1971ൽ യു.എ.ഇ രൂപീകരിച്ചപ്പോൾ 26ാം വയസിൽ ഉപപ്രധാനമന്ത്രിയായി. അഞ്ചു വർഷത്തിനുശേഷം 1976 മേയിൽ ഉപസൈന്യാധിപനായി. പ്രസിഡന്റ് എന്ന നിലയിൽ സുപ്രീം പെട്രോളിയം കൗൺസിൽ മേധാവിയുമായിരുന്നു.
സ്ത്രീപക്ഷം, ജനകീയം
അധികാരമേറ്റ 2004 നവംബറിൽ തന്നെ മന്ത്രിസഭയിൽ വനിതാപ്രാതിനിദ്ധ്യം. ഷെയ്ഖ ലൂബ്ന അൽ ഖാസിമിയാണ് ആദ്യ വനിതാ മന്ത്രി
രാജ്യത്തെ ആദ്യ വനിതാ ജഡ്ജിമാരായി ആലിയ സയിദ് അൽ കഅബിയെയും ആതിഖ അവാദ് അൽ കത്തീരിയെയും 2008ൽ നിയമിച്ചു
സർക്കാരിലെ ഉന്നത പദവികളിൽ സ്ത്രീകൾക്കു 30% പ്രാതിനിദ്ധ്യം. ബിസിനസ് മേഖലയിലും സ്ത്രീകൾക്കു കൂടുതൽ പ്രോത്സാഹനം
യു.എ.ഇ പാർലമെന്റായ 40 അംഗ ഫെഡറൽ നാഷണൽ കൗൺസിലിലെ പകുതിപ്പേരെ പൊതു തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ തീരുമാനം
സർക്കാർ ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കി. പാലസ്തീനിൽ ഉൾപ്പെടെ ലോകമെമ്പാടും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി.
അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദ്, ജാതിമത ഭേദമെന്യേ ഏവർക്കും തുറന്നുകൊടുത്ത് സർവമത സ്നേഹത്തിന്റെ സന്ദേശവാഹകനായി
" കേരളീയരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തി ഷെയ്ഖ് ഖലീഫ. പ്രളയകാലത്ത് നീട്ടിയ സഹായഹസ്തം സ്മരണീയമാണ് "
- പിണറായി വിജയൻ, മുഖ്യമന്ത്രി
ദീർഘവീക്ഷണമുള്ള മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം അഭിവൃദ്ധി പ്രാപിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായി ദുഃഖിക്കുന്നു.
- നരേന്ദ്രമോദി, പ്രധാനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |