രാഹുലിനും പ്രിയങ്കയ്ക്കും മത്സരിക്കാം
അഞ്ചുവർഷം പദവിയിലിരുന്നവർ മാറണം
ഉദയ്പൂർ: അഞ്ചുവർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ടെങ്കിൽ നേതാക്കളുടെ കുടുംബാംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാമെന്ന് ഇന്നലെ ഇവിടെ ആരംഭിച്ച നവ് സങ്കൽപ് ചിന്തൻ ശിബിരത്തിൽ കോൺഗ്രസ് നേതൃത്വം ധാരണയിലെത്തി.
ചിന്തൻ ശിബിരത്തിന്റെ ഭാഗമായി രൂപീകരിച്ച സംഘടനാ കാര്യഉപസമിതി ഒരു കുടുംബത്തിൽ ഒരു സ്ഥാനാർത്ഥി എന്ന നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. പുതിയ ധാരണയോടെ 2024ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും മത്സരിക്കാനാവും.
കുടുംബാധിപത്യം എന്ന പേരുദോഷം മാറ്റാനും പാർട്ടിയെ തകർച്ചയിൽ നിന്ന് കരകയറ്റാനും ഉയർന്നുവന്ന നിർദ്ദേശങ്ങളിലൊന്നായിരുന്നു ഇത്. അഞ്ചുവർഷ പ്രവർത്തന പാരമ്പര്യമെന്ന ഉപാധി സ്വീകരിച്ചതോടെ മറ്റു നേതാക്കളുടെ കുടുംബാംഗങ്ങൾക്കും മത്സരിക്കാൻ വഴിയൊരുങ്ങും.
അഞ്ചു വർഷത്തിലേറെയായി പദവികളിൽ തുടരുന്നവർ മൂന്നു വർഷത്തേക്ക് മാറിനിൽക്കണമെന്നതാണ് സജീവമായ മറ്റൊരു ചർച്ചാ വിഷയം. ബ്ളോക്ക് തലം മുതൽ എ.ഐ.സി.സി വരെയുള്ള കമ്മിറ്റികളിലെ പകുതിപ്പേർ അമ്പത് വയസിൽ താഴെയുള്ളവരായിരിക്കണമെന്നതാണ് മറ്റൊരു വിഷയം.
കെട്ടിയിറക്കിയ സ്ഥാനാർത്ഥി എന്ന ആക്ഷേപം ഒഴിവാക്കാനും ബന്ധുക്കൾ നേരിട്ട് സ്ഥാനാർത്ഥിയാവുന്നത് തടയാനും പ്രവർത്തന പാരമ്പര്യമെന്ന വ്യവസ്ഥ വഴി കഴിയുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കൻ അറിയിച്ചു. ഇത് എല്ലാവർക്കും ബാധകമാണ്.
പാർട്ടിയുടെ താല്പര്യങ്ങൾ മാനിക്കാതെ, ഇഷ്ടമുള്ള കാലത്തോളം നേതാക്കൾ പദവികളിൽ തുടരുന്ന പ്രവണത തടയാൻ അഞ്ചുവർഷ പരിധി ഉപകരിക്കുമെന്നും അജയ് മാക്കൻ പറഞ്ഞു.ഒഴിയുന്ന പദവിക്കു പകരം മറ്റൊരു പദവി നൽകില്ല. ഒഴിഞ്ഞു നിൽക്കുന്ന മൂന്നുവർഷവും സംഘടനാ പ്രവർത്തനത്തിൽ സജീവമായിരിക്കുകയും വേണം.
താഴെത്തട്ടിലെ പ്രവർത്തനം സജീവമാക്കാൻ സംഘടനാ തലത്തിൽബ്ളോക്ക്, ബൂത്ത് കമ്മിറ്റികൾക്കിടയിൽ ഏകോപനത്തിന് കമ്മിറ്റികൾ രൂപീകരിക്കും.പൊതുജനാഭിപ്രായം അറിയാൻ പാർട്ടിയിൽ 'പബ്ളിക് ഇൻസൈറ്റ് വിഭാഗം"നിലവിൽ വരും.
തിരഞ്ഞെടുപ്പ് സമയത്തും അല്ലാത്തപ്പോഴും ഇവർ ജനങ്ങളിൽ നിന്ന് അഭിപ്രായം തേടും. ഇപ്പോൾ സ്വകാര്യ ഏജൻസികളാണ് സർവേ നടത്തുന്നത്.
ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്താൻ ബ്ളോക്ക് തലത്തിൽ മൂല്യനിർണയ വിഭാഗം രൂപീകരിക്കാനും നിർദ്ദേശവുമുണ്ട്.
കഴിവുനോക്കി നേതാക്കൾക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാഹചര്യം ഈ വിഭാഗം ഒരുക്കും. നേതാക്കളെ സംബന്ധിച്ച പരാതികൾ പരിഹരിക്കാനും മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെ ഒഴിവാക്കാനും നടപടികളുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |