കോഴിക്കോട്: സുപ്രഭാതം സീനിയർ സബ് എഡിറ്ററും സ്‌പോർട്‌സ് റിപ്പോർട്ടറുമായ ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പുപാലം ഉരുണിയിൽ യു.എച്ച്.സിദ്ദീഖ് (എച്ച്.അബൂബക്കർ 43) നിര്യാതനായി. കോഴിക്കോട്ടു നിന്ന് കാസർകോട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 2014 ജൂൺ മുതൽ സുപ്രഭാതത്തിൽ പ്രവർത്തിക്കുന്ന സിദ്ദീഖ് കോട്ടയം, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം ബ്യൂറോകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സുപ്രഭാതം സ്‌പോർട്‌സ് ഡെസ്‌കിന്റെ ചുമതല വഹിച്ചുവരികയാണ്. ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, ദക്ഷിണേഷ്യൻ ഗെയിംസ്, അണ്ടർ 17 ലോകകപ്പ്, ഐ.എസ്.എൽ, ഐ.പി.എൽ മാച്ചുകൾ, കഴിഞ്ഞമാസം സമാപിച്ച സന്തോഷ് ട്രോഫി ഫുട്‌ബാൾ എന്നിവ ഉൾപ്പെടെ നിരവധി ദേശീയ, അന്തർദ്ദേശീയ കായിക മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കായികരംഗത്തെ മികച്ച റിപ്പോർട്ടിംഗിനുള്ള സ്‌പോർട്‌സ് കൗൺസിലിന്റെ 2017ലെ ജി.വി രാജ സ്‌പോർട്‌സ് അവാർഡ് നേടി. 2012, 2018 വർഷങ്ങളിൽ സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച കായിക റിപ്പോർട്ടിംഗിനുള്ള അവാർഡുകളും നേടിയിരുന്നു. സുപ്രഭാതം ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറിയും പത്രപ്രവർത്തക യൂണിയൻസംസ്ഥാന കമ്മിറ്റി അംഗവുമാണ്. പരേതനായ ഉരുണിയിൽ ഹംസയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: നിസ. മക്കൾ: ഫിദ ഫാത്വിമ, ഫാദിയ ഫാത്വിമ. കബറടക്കം ഇന്ന് രാവിലെ ഇടുക്കി വണ്ടിപ്പെരിയാറിൽ. സിദ്ദിഖിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കായിക മന്ത്രി വി.അബ്ദുറഹിമാൻ, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ തുടങ്ങിയവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |