തൃശൂർ: ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കി കേരള പബ്ലിക് സർവീസ് കമ്മിഷൻ. ജില്ലാ പി.എസ്.സി ഓഫീസ് കെട്ടിടത്തിൽ പുതുതായി സ്ഥാപിച്ച ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ നിർവഹിച്ചു. പട്ടികജാതി - വർഗ വികസന കോർപറേഷൻ ചെയർമാൻ യു.ആർ. പ്രദീപ് ചടങ്ങിൽ അദ്ധ്യക്ഷനായി.
യോഗത്തിൽ പി.എസ്.സി. മെമ്പർമാരായ സി. സുരേശൻ, ടി.ആർ. അനിൽ കുമാർ, ഡോ. മിനി സക്കറിയ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. എം.എ. നാസർ, പി.എസ്.സി സെക്രട്ടറി സാജു ജോർജ്, ജില്ലാ ഓഫീസർ എം. സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനച്ചടങ്ങിൽ പ്രോട്ടോക്കാൾ ലംഘനമെന്ന് ആക്ഷേപം
പി.എസ്.സിയുടെ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രോട്ടോകോൾ ലംഘനമെന്ന് ആക്ഷേപം. പി.എസ്.സി മെംബർമാർ ഉണ്ടായിട്ടും പട്ടികജാതി വികസന കോർപറേഷൻ ചെയർമാനായിരുന്നു അദ്ധ്യക്ഷൻ. മുൻ എം.എൽ.എ എന്ന നിലയിലും പട്ടികജാതി കോർപറേഷന്റെ സ്ഥലത്താണ് പി.എസ്.സി ഓഫീസ് എന്നതിനാലുമാണ് യു.ആർ. പ്രദീപിനെ വിളിച്ചതെന്നാണ് വിശദീകരണം. എന്നാൽ കോർപറേഷന്റെ എം.ഡിയും കെ.ജി.ഒ.എയുടെ സംസ്ഥാന പ്രസിഡന്റുമായ എം.എ. നാസറിനെ ചടങ്ങിൽ പങ്കെടുപ്പിച്ചത് വിവാദമായിട്ടുണ്ട്. പി.എസ്.സി അംഗങ്ങൾക്കിടയിലും ഇക്കാര്യം ചർച്ചയായി. ഡിവിഷൻ കൗൺസിലർ ഉൾപ്പെടെ ജനപ്രതിനിധികളാരും ചടങ്ങിൽ ഉണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |