തിരുവനന്തപുരം: പതിവില്ലാത്ത അസാധാരണ ഇടപെടലിലൂടെ കേരളത്തിന് വായ്പ വൈകിപ്പിക്കുന്ന കേന്ദ്രം കിഫ്ബിയിൽ പിടിമുറുക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കരുതലോടെ നിൽക്കാനാണ് സംസ്ഥാന തീരുമാനം.
ഇന്നലെ മന്ത്രിസഭായോഗവും പിന്നീട് മുഖ്യമന്ത്രിയുടെ ഉന്നതതല സംഘവും പ്രതിസന്ധി ചർച്ച ചെയ്തെങ്കിലും കടുത്ത പ്രതികരണങ്ങൾ വേണ്ടെന്നാണ് പൊതു നിലപാട്. കേന്ദ്രനിലപാട് നിരീക്ഷിച്ച്, ആവശ്യമെങ്കിൽ മാത്രം ഉന്നതതലത്തിൽ ഇടപെടാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.
കേന്ദ്രനിലപാടിൽ രാഷ്ട്രീയമില്ലെന്നാണ് കരുതുന്നത്. ബിജെപി ഇതര സർക്കാരുകളുള്ള മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്ര സംസ്ഥാനങ്ങൾക്ക് വായ്പാ അനുമതി നൽകിയിട്ടുണ്ട്.
കേരളത്തോട് വായ്പയെടുത്തതിന്റെയും അത് ചെലവാക്കിയതിന്റെയും ബഡ്ജറ്റ് അക്കൗണ്ടുകളുടേയും വിശദാംശങ്ങളാണ് കേന്ദ്രം ചോദിച്ചത്. കിഫ്ബി മോഡൽ വികസനപദ്ധതി കേന്ദ്രവും പിന്നീട് സ്വീകരിച്ചതാണ്. കിഫ്ബിയുടെ വായ്പ പൊതുകടത്തിൽ ഉൾപ്പെടുത്തില്ലെന്ന നിലപാടാണ് സംസ്ഥാനത്തിന്. കിഫ്ബി നിയമം നിയമസഭ അംഗീകരിച്ചതാണ്. അതിനാൽ സി.എ.ജി.ഒാഡിറ്റിൽ ഉൾപ്പെടുത്തേണ്ട. അതേസമയം, കിഫ്ബി പദ്ധതികളുടെ സോഷ്യൽ ഒാഡിറ്റിന് സംസ്ഥാനം എതിരുമല്ല. ഇക്കാര്യങ്ങൾ കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
കേന്ദ്രം നിലപാട് മയപ്പെടുത്തി വായ്‌പാ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രം ഫെഡറൽ തത്വങ്ങൾ മറന്ന് കൂടുതൽ ഇടപെലുകൾക്ക് ശ്രമിക്കുന്നതിനെതിരെ മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച് പ്രതികരിക്കാനും സമ്മർദ്ദം ചെലുത്താനുമുള്ള സാദ്ധ്യതും തേടുന്നുണ്ട്.
മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3.5ശതമാനമായ 32,450കോടി രൂപ വായ്പയെടുക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കാനാവില്ലെന്നാണ് സർക്കാരിന്റെ ഉറച്ച നിലപാട്.
കേന്ദ്രം ഇപ്പോൾ വിഷയം പെരുപ്പിക്കുന്നത് തൃക്കാക്കരയിലെ രാഷ്ട്രീയസാഹചര്യമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ശമ്പളം നൽകാൻ ഒരു പ്രതിസന്ധിയും സംസ്ഥാനത്തില്ല. അടുത്തമാസത്തെ ശമ്പളവും കൃത്യമായി നൽകും. അദ്ദേഹം പറഞ്ഞു.
കേരളം ഉദ്ദേശിച്ച വായ്പകൾ
ഏപ്രിൽ 1000കോടി
മേയ് 5000 കോടി
ജൂൺ 3000കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |