തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം 16ന് വൈകിട്ട് അഞ്ചിന് ജില്ലാ കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, ജി.ആർ. അനിൽ, വി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും.
തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്നതിനാൽ ഒരാൾക്ക് സംസ്ഥാനത്ത് എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാവുമെന്ന് റവന്യുമന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭൂമി സംബന്ധമായ സേവനങ്ങൾ സുഗമവും സുതാര്യവുമാക്കാനാണ് യുണീക് തണ്ടപ്പേർ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആധാർ ഇല്ലാത്ത ഭൂവുടമകൾക്ക് നിലവിലുള്ള തണ്ടപ്പേർ അക്കൗണ്ട് തുടരാം. ആധാർ നമ്പർ കിട്ടുമ്പോൾ തണ്ടപ്പേർ ബന്ധിപ്പിക്കാം.
കാലവർഷം നേരത്തേ എത്തുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മുൻകരുതലുകൾ സ്വീകരിക്കാൻ കളക്‌ടർമാർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
യുണീക് തണ്ടപ്പേരിന്റെ പ്രയോജനം
പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നത് തിരിച്ചറിയാം.
മിച്ചഭൂമി കണ്ടെത്തി ഭൂരഹിതർക്ക് പതിച്ചു നൽകാം
ഭൂരേഖകളിൽ കൃത്യതയും സുരക്ഷിതത്വവും
ക്രയവിക്രയങ്ങൾ സുതാര്യമാക്കാം.
ഭൂമികൈമാറ്റ ക്രമക്കേടുകൾ അവസാനിപ്പിക്കാം.
ബിനാമി ഇടപാടുകൾ നിയന്ത്രിക്കാം.
വിള ഇൻഷ്വറൻസിനും കാർഷിക സബ്‌സിഡിക്കും ഗുണം
റവന്യൂ റിക്കവറി കാര്യക്ഷമമാക്കാം.
ഭൂമി സേവനങ്ങൾ വേഗത്തിലാവും.
ഭൂമി വിവരങ്ങളും നികുതി രസീതും ഡിജി ലോക്കറിൽ സൂക്ഷിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |