തിരുവനന്തപുരം: മൂന്നുവർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ നവീകരിച്ച ശംഖുംമുഖം-എയർപോർട്ട് റോഡിന് നടുവിലായി കുഴി രൂപപ്പെട്ടു. കടലിനോട് ചേർന്ന റോഡിന്റെ ഭാഗത്ത് ചെറുതായി ചെരിവും അനുഭവപ്പെടുന്നുണ്ട്. രണ്ടുമാസം മുമ്പ് നവീകരിച്ച റോഡ് തകർന്നതിന്റെ കാരണം വ്യക്തമല്ല. ഡ്രില്ലിംഗിന്റെ സമ്മർദ്ദമാകാം തകർച്ചയ്‌ക്ക് കാരണമെന്നാണ് കെ.ആർ.എഫ്.ബിയുടെ നിഗമനം.
പുതുതായി നിർമ്മിച്ച ഡയഫ്രം വാളിൽ തിരമാലകൾ ശക്തമായി പതിക്കുന്നതിനാൽ പ്രദേശവാസികൾക്ക് തങ്ങളുടെ സുരക്ഷയിലും ആശങ്കയുണ്ട്. ആങ്കറിംഗ്, റോഡ് ഡ്രെയിനേജ് സിസ്റ്റത്തിന്റെ ജോലികൾ എന്നിവയാണ് നിലവിൽ പുരോഗമിക്കുന്നത്. ഡയഫ്രം വാളിന്റെ പണി പൂർത്തിയായശേഷം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടർപ്രവർത്തനങ്ങൾക്കായി കേരള റോഡ് ഫണ്ട് ബോർഡിന് റോഡ് കൈമാറിയിരുന്നു. ആങ്കറിംഗ് ജോലികൾ ഈ മാസത്തോടെ പൂർത്തിയാകും. 2020ൽ ആരംഭിച്ച നവീകരണം കഴിഞ്ഞവർഷം ഡിസംബറിലാണ് പുനരാരംഭിച്ചത്. മാർച്ച് 15നാണ് റോഡ് തുറന്നുകൊടുത്തത്.
രണ്ടാം ലെയർ ടാറിംഗ് ഉടൻ
ആങ്കറിംഗ്,ഡ്രെയിനേജ്,തെരുവ് വിളക്കുകൾ,മീഡിയനുകൾ എന്നിവയുൾപ്പെടെയുള്ളവയുടെ ജോലികൾ പൂർത്തിയായാൽ മാത്രമേ രണ്ടാം ലെയർ ടാറിംഗ് ആരംഭിക്കാനാകൂ. ഒന്നാംലെയർ ടാറിംഗ് കെ.ആർ.എഫ്.ബി പൂർത്തിയാക്കിയിട്ടുണ്ട്. ആങ്കറിംഗ് ജോലികൾ പൂർത്തിയായശേഷം തകർച്ചയുള്ളതും ബലക്ഷയഭീഷണിയുള്ളതുമായ ഭാഗങ്ങളിൽ ശരിയായ രീതിയിൽ ബേസ്‌മെന്റ് നികത്തുമെന്ന് അധികൃതർ പറഞ്ഞു.
റോഡുകൾക്ക് ശരിയായ അടിസ്ഥാനമുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമേ രണ്ടാമത്തെ ലെയർ ടാറിംഗ് തുടങ്ങൂ. മഴ തുടർന്നാൽ സാഹചര്യം ദുഷ്കരമാകും. കാലവർഷം അടുത്തതോടെ കടലിലേക്ക് മണ്ണ് ഒലിച്ചുപോയതിനാൽ കരയുടെ ഉയരവും കുറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് ഇടുങ്ങിയ ഡ്രെയിനേജ് നിർമ്മാണം സ്ഥിതി വഷളാക്കുന്നത്. 6 മീറ്റർ താഴ്ചയിൽ ആങ്കറിംഗ് നടത്തുന്നതിനാൽ കുഴിയുണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്നും 8.8 മീറ്റർ മതിൽ ബേസ്‌മെന്റിനെയും റോഡിനെയും കടൽക്കയറ്രത്തിൽ നിന്ന് സംരക്ഷിക്കുമെന്നും അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |