ദുബായ് : യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനവുമായി ലോക നേതാക്കൾ. ദശാബ്ദങ്ങൾ നീണ്ട തന്റെ പ്രസിഡന്റ് കാലയളവിൽ അദ്ദേഹം യു.എസിന്റെ യഥാർത്ഥ പങ്കാളിയായി പ്രവർത്തിച്ചെന്നും അമേരിക്കൻ ജനതയുടെ പേരിൽ താൻ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തുന്നതായും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ജോ ബൈഡന്റെ പത്നി ജിൽ ബൈഡനും ഷെയ്ഖിന് അനുശോചനം രേഖപ്പെടുത്തി.
ഷെയ്ഖ് ഖലീഫയുടെ നേതൃത്വത്തിൽ യു.എ.ഇ സാമ്പത്തിക വൈവിദ്ധ്യവത്കരണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും മുൻനിരയിലെത്തിയെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിച്ചൽ പറഞ്ഞു. സ്വന്തം രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടും ബഹുമാനിക്കപ്പെട്ട വ്യക്തിയായിരുന്നു ഷെയ്ഖ് ഖലീഫയെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഓർമിച്ചു.
ഷെയ്ഖിന്റെ മരണത്തിൽ അഗാത ദുഃഖം രേഖപ്പെടുത്തുന്നതായി ഇറ്റലി അറിയിച്ചു. യു.എ.ഇയ്ക്ക് ദീർഘവീഷണമുള്ള ഒരു നേതാവിനെയും പാകിസ്ഥാന് വളരെ അടുത്ത ഒരു സുഹൃത്തിനെയുമാണ് നഷ്ടമായിരിക്കുന്നതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് പറഞ്ഞു. മഹാനായ ഷെയ്ഖ് ഖലീഫ വരച്ച മാർഗരേഖയുടെ പാതയിൽ അദ്ദേഹത്തിന്റെ രാജ്യത്തെ നേതൃത്വവും ജനങ്ങളുടെ ശ്രമങ്ങളും തുടരുമെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖദിമി പ്രതികരിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡനോം ഗെബ്രിയൂസിസ്, ജോർദ്ദാൻ രാജാവ് അബ്ദുള്ള II, സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, ലെബനീസ് പ്രധാനമന്ത്രി നജീബ് മികാതി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്‌ദേൽ ഫത്തേഹ് അൽ സിസി, തുർക്കി പ്രസിഡന്റ് റെസപ് തയ്യിപ് എർഡോഗൻ, പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തുടങ്ങിയവരും ഷെയ്ഖ് ഖലീഫയ്ക്ക് അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |