കൊളംബോ : ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നതായും പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിന് സാമ്പത്തിക സഹായം നൽകുന്ന ഇന്ത്യയോട് നന്ദിയുണ്ടെന്നും ശ്രീലങ്കയിൽ പുതുതായി അധികാരമേറ്റ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. ' ഇന്ത്യയുമായി അടുത്തബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദിക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു" റനിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രി ഓഫീസിൽ നിയമിതനായ ആദ്യ ദിവസമായ ഇന്നലെ തന്നെ റനിൽ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഗോപാൽ ബാഗ്ലേയ്‌യുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം റനിലിനെ സന്ദർശിക്കുന്ന ആദ്യ വിദേശ പ്രതിനിധിയും ഗോപാൽ ബാഗ്ലേയ് ആണ്.
രാജ്യവ്യാപക കലാപത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സേനകൾക്ക് നൽകിയിരിക്കുന്ന വെടിവയ്ക്കാനുള്ള അധികാരം പിൻവലിക്കുമെന്നും റനിൽ പറഞ്ഞു. പുതിയ സർക്കാർ ഭരണഘടനയുടെ 20ാം ഭേദഗതി റദ്ദാക്കുമെന്നും പ്രസിഡന്റിന്റെ അധികാരം കുറയ്ക്കുമെന്നും റിപ്പോർട്ടുണ്ട്.
മഹിന്ദ സർക്കാരിൽ നിന്ന് രാജിവച്ച് പാർലമെന്റിൽ തുടരുന്ന 10 രാഷ്ട്രീയ പാർട്ടികൾ പ്രതിപക്ഷത്ത് സ്വതന്ത്രരായി തുടരുമെന്ന് അറിയിച്ചു. റനിൽ വിക്രമസിംഗെയ്ക്ക് കീഴിലുള്ള സർക്കാരിന്റെ ഭാഗമാകില്ലെന്ന് ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും അറിയിച്ചു. വരുന്ന 17ന് ശ്രീലങ്കൻ പാർലമെന്റ് സമ്മേളനം വീണ്ടും ആരംഭിക്കും.
അതേ സമയം, പ്രസിഡന്റ് ഗോതബയ രാജപക്സയ്ക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ തുടരുമെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |