ദുബായ്: ജനഹിതമറിഞ്ഞ് പ്രവർത്തിച്ച, ഹൃദയാലുവായ, ജനാധിപത്യത്തെ സ്നേഹിച്ച നായകൻ. അന്തരിച്ച യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദിന് ജനമനസിലുള്ള പ്രതിച്ഛായ ഇങ്ങനെയാണ്. അതുകൊണ്ടാണ് ഗൾഫ് ലോകമൊന്നാകെ അദ്ദേഹത്തിന്റെ വേർപാടിൽ തേങ്ങുന്നത്.
2004ൽ യു.എ.ഇയുടെയും അബുദാബി എമിറേറ്റിന്റെയും 16-ാമത് ഭരണാധികാരിയായ അധികാരമേറ്റ അതേമാസം തന്റെ മന്ത്രിസഭയിൽ വനിതാപ്രാതിനിധ്യം നൽകിയ പുരോഗമന ചിന്താഗതിക്കാരൻ.
പുതുയുഗത്തിലേക്ക് യു.എ.ഇയെ നയിക്കുന്നതിന്റെ ഭാഗമായി ഖലീഫ നടപ്പാക്കിയ വനിതാക്ഷേമ പ്രവർത്തനങ്ങൾ രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ടു.
2008ൽ രാജ്യത്തെ പ്രഥമ വനിതാ ജഡ്‌ജിമാരായി ആലിയ സയിദ് അൽ കഅബിയെയും ആതിഖ അവാദ് അൽ കത്തീരിയെയും നിയമിച്ചു.സർക്കാരിലെ ഉന്നതപദവികളിൽ സ്‌ത്രീകൾക്കു 30ശതമാനം പ്രാതിനിധ്യം നൽകി. ബിസിനസ് മേഖലയിലും സ്‌ത്രീകൾക്ക് കൂടുതൽ പരിഗണനയും പ്രോത്സാഹനവും നൽകി.
പ്രസിഡന്റായി ചുമതലയേറ്റ് ആറുമാസത്തിനകം, സർക്കാർ ജീവനക്കാരുടെയെല്ലാം ശമ്പളം ഇരട്ടിയാക്കാൻ ഉത്തരവിട്ട ഷെയ്‌ഖ് ഖലീഫ, ജനക്ഷേമത്തിനുള്ള തന്റെ പ്രതിബദ്ധത വ്യക്‌തമാക്കി. അധികാരമേറ്റ് ഒരുവർഷത്തിനകം, രാജ്യത്തു ജനാധിപത്യവൽക്കരണത്തിനുള്ള നടപടികളും ഷെയ്‌ഖ് ഖലീഫ ആരംഭിച്ചിരുന്നു. യു.എ.ഇ ഫെഡറൽ നാഷണൽ കൗൺസിലിലേക്ക് പകുതി പേരെ പൊതു തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.
പാലസ്‌തീനിൽ ഗാസ മുനമ്പിലെ ഷെയ്‌ഖ് ഖലീഫ നഗരം മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും ജനക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിരുന്നു. വിസ്‌മയങ്ങളുടെ കലവറയായ അബുദാബി ഷെയ്‌ഖ് സായിദ് ഗ്രാൻഡ് മസ്‌ജിദ്, ജാതിമത ഭേദമന്യേ സഞ്ചാരികൾക്കെല്ലാം തുറന്നുകൊടുത്ത അദ്ദേഹം സർവമത സ്‌നേഹത്തിന്റെ സന്ദേശവാഹകനായി. യു.എഇ.യിൽ പരമാവധി മതസ്വാതന്ത്യ്രം അനുവദിക്കുന്നതിലും പ്രതിജ്ഞാബദ്ധനായിരുന്നു.
അബുദാബിയിലെ ഫെഡറൽ ഗവൺമെന്റിന്റെ ബൃഹത്തായ പുനഃക്രമീകരണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |