മലപ്പുറം: നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിനെതിരെ വീണ്ടും ആരോപണം. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ഷൈബിന് ദീപേഷിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
എട്ടു വർഷം മുമ്പ് ബത്തേരിയിൽ നടന്ന വടംവലി ടൂർണമെന്റിൽ ഷൈബിൻ സ്‌പോൺസർ ചെയ്ത ടീമിനെ ദീപേഷും സംഘവും തോൽപിച്ചിരുന്നു. ഈ വൈരാഗ്യത്തിൽ അന്ന് ദീപേഷിനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഷൈബിൻ തട്ടിക്കൊണ്ടുപോയി. മർദിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് ഷൈബിൻ കേസ് ഒതുക്കി തീർക്കുകയായിരുന്നുവെന്ന് ദീപേഷിന്റെ ബന്ധുക്കൾ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
2020ൽ കർണാടകയിലെ കുട്ടയിൽ കൃഷിസ്ഥലത്തിന് സമീപമുള്ള കുളത്തിലാണ് ദീപേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കർണാടക പൊലീസ് നൽകിയിരുന്നില്ലെന്ന് ദീപേഷിന്റെ മാതാവ് വ്യക്തമാക്കി.
അതേസമയം നാട്ടുവൈദ്യനായ ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി നൗഷാദുമായി പൊലീസ് ഇന്നും തെളിവെടുപ്പ് നടത്തും. ഷൈബിന്റെ വീട്ടിൽ വിശദമായ പരിശോധന നടത്തിയിരുന്നു. ഈ വീടിന്റെ ഒന്നാം നിലയിലെ രഹസ്യമുറിയിൽ ഒരു വർഷത്തിലധികമാണ് നാട്ടുവൈദ്യനെ തടങ്കലിൽ താമസിപ്പിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി പുഴയിലെറിഞ്ഞു. ശേഷം മുറി കഴുകി വൃത്തിയാക്കി. തെളിവുകൾ ഇല്ലാതാക്കാനായി ടൈൽ ഉൾപ്പടെ പൊളിച്ചുനീക്കിയിരുന്നു. എന്നാൽ പൈപ്പിൽ രക്തക്കറ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇത് ഷാബയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ ഡി എൻ എ പരിശോധന നടത്തും.
ഷാബയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടുനുറുക്കാൻ ഉപയോഗിച്ച ആയുധങ്ങൾ നിലമ്പൂരിലെ ചില കടകളിൽ നിന്നാണ് വാങ്ങിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. കേസിലെ അഞ്ച് പ്രതികളെക്കൂടി ഇനി പിടികൂടാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |