മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് മേയ് 21ന് പിറന്നാൾ.താൻ അടുത്തു കണ്ട മോഹൻലാലിനെക്കുറിച്ച് സുഹൃത്തും പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റുമായ എം. ബി സനിൽകുമാർ
മോഹൻലാൽ എന്ന് ഞാൻ വിളിക്കാറില്ല. ലാലേട്ടൻ എന്നാണ് വിളി.അല്ലെങ്കിൽ ലാൽ സാർ. മോഹൻലാൽ എന്ന നടൻ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നശേഷം മറ്റൊരു വഴിയിലൂടെ യാത്ര ആരംഭിച്ചെന്ന് പറയാം. ലാലേട്ടനെ കാണാൻ അന്ന് എത്ര ആരാധനയോടെ നിന്നോ അതേ ആരാധനയും ബഹുമാനവും സ് നേഹവും ഇപ്പോഴും എനിക്കതുപോലെയുണ്ട്.ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രിമാന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇത്തവണ ലാലേട്ടന്റെ പിറന്നാൾ.ഗോവ ആണ് ഇപ്പോൾ ലൊക്കേഷൻ. ഗോവയിൽ നിന്ന് ശനി, ഞായർ ദിവസം മുംബയിൽ ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാൻ പോവും. ഇത്തവണ അവിടെയാകും ലാലേട്ടന്റെ ജന്മദിനാഘോഷം.ജന്മദിനവും വിവാഹ വാർഷികവും പ്രിയപ്പെട്ടവരുടെ പിറന്നാളുമെല്ലാം ആഘോഷിക്കുന്ന സ്വഭാവമാണ് ലാലേട്ടന്. 'നിങ്ങളില്ലാതെ എനിക്ക് എന്ത് ആഘോഷം "എന്ന് ചോദിക്കുകയും പല സിനിമയിലും അത് ഡയലോഗായി മാറുകയും ചെയ്തിട്ടുള്ളത് ഓർക്കുന്നില്ലേ.. ആ ഡയലോഗ് ലാലേട്ടനുമായി താരതമ്യം ചെയ്താൽ സത്യമാണ് . ജീവിതത്തെ നൂറുശതമാനം ഉത്സവമായി കാണുന്ന ആൾ.ഞാൻ വളരെ അടുത്തു കാണുന്ന ഒരു ലാലേട്ടനുണ്ട്.അധികം ആർക്കും അറിയാത്ത ആ ലാലേട്ടൻ എന്നെ എപ്പോഴും വിസ് മയിപ്പിക്കാറുണ്ട് .
സന്യാസ യോഗം
വളരെ ഫിലോസഫിക്കലാണ് ലാലേട്ടൻ.ആ ജാതകം തന്നെ സന്യാസയോഗമുള്ളതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.കറകളഞ്ഞ ആത്മാവെന്ന് പറയാം. ചില ദിവസങ്ങളിൽ കാണുമ്പോൾ നെറ്റിയിൽ ചന്ദനവും ഗോരോചനവും കുങ്കുമവും ഭസ്മവും ഒക്കെയുണ്ടാകും. ഒരുപാട് സമയം അദ്ദേഹം പ്രാർത്ഥിക്കും .ക്ഷേത്രങ്ങളിൽ പോയി ദർശനങ്ങൾ നടത്താൻ അദ്ദേഹത്തിന് അവസരങ്ങൾ കുറവാണ്.അദ്ദേഹത്തിന്റെ പ്രൊഫഷൻ തന്നെ കാരണം. ഒരിക്കൽ ഒരുമിച്ച് പഴനി അമ്പലത്തിൽ പോയിരുന്നു. നരസിംഹം സിനിമയിൽ പഴനിമല മുരുകന് പള്ളി വേലായുധം,നരൻ സിനിമയിൽ വേൽമുരുകാ ഹരോ ഹരാ എന്നീ പാട്ടുകൾക്ക് ലഭിച്ച വൻ സ്വീകാര്യത.പുലിമുരുകൻ മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ളബിൽ ഇടംപിടിച്ചതും അടക്കം മുരുകനുമായുള്ള ആത്മബന്ധം മനസിൽ കുടിയേറിയപ്പോഴാണ് വീണ്ടും പഴനിയിൽ പോവണമെന്ന ആഗ്രഹം തോന്നിയത്. എന്നാൽ അദ്ദേഹത്തിന് ഒന്നിലും അമിത ഭക്തി ഇല്ല. ജീവിതത്തെ നിർമ്മമതയോടെ കാണുന്ന ആളാണ് അദ്ദേഹം . അത് നിസംഗതയല്ല.മഹാനായ നടൻ എന്ന ഭാവം ലാലേട്ടനില്ല. വേണമെങ്കിൽ കാമറ ചുമക്കാനും ട്രോളി തള്ളാനും വരും ലാലേട്ടൻ. ഈ സൂപ്പർതാരത്തിന്റെ പ്രകൃതം മറ്റുഭാഷകളിൽ നിന്ന് വരുന്ന ചലച്ചിത്രപ്രവർത്തകരെ എപ്പോഴും അമ്പരപ്പിക്കാറുണ്ട്.
ഭക്ഷണം ദൈവതുല്യം
ഏത് സാഹചര്യത്തോടും പൊരുത്തപ്പെടുന്ന പ്രകൃതമാണ്. ഒരു പാത്രത്തിൽ താലി ഭക്ഷണം കഴിക്കാനും 12 പാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കാനും അറിയാം. പോർക്കും സ്പൂണും ഉപയോഗിച്ച് കഴിക്കും. അതേപോലെ ഭക്ഷണം കഴിച്ച് വിരൽ നക്കാനും അറിയാം. ഭക്ഷണത്തെ ദൈവത്തെപോലെ കരുതുന്നു. വലിച്ചുവാരി കഴിക്കാറില്ല. ജാപ്പനീസ് ഭക്ഷണമായ സുഷി വളരെ പ്രിയമാണ് . ലാലേട്ടൻ ഭക്ഷണം കഴിച്ചാൽ പിന്നെ പാത്രം കഴുകേണ്ടി വരില്ല. ഭക്ഷണം കഴിച്ച് എഴുന്നേറ്റു പോവുന്നതല്ല ശീലം.പന്ത്രണ്ട് പേരാണ് ഭക്ഷണം കഴിച്ചതെങ്കിൽ അവർ കഴിച്ച പാത്രമെടുത്ത് മേശ വൃത്തിയാക്കും. അവരുടെ പാത്രം കൂടി കഴുകും. അത് കണ്ട് അവർ ഒാടിവന്നാൽ ലാലേട്ടൻ മാറികൊടുക്കും. അതിനുശേഷം ആ പാത്രങ്ങൾ ലാലേട്ടൻ തന്നെ വീണ്ടും കഴുകും. ആഹാരത്തോട് കാട്ടുന്ന ബഹുമാനം പറഞ്ഞറിയിക്കാനാവില്ല..
നളന്റെ ആത്മാവ്
അതിവിദഗ്ദ്ധനായ പാചകക്കാരനാണ് ലാലേട്ടൻ. നളന്റെ ആത്മാവ് എങ്ങനെ ലാലേട്ടനിൽ കയറിക്കൂടി എന്ന് അറിയില്ല. നളപാചകത്തിൽ രാജാവ് തന്നെ. നന്നായി പാചകം ചെയ്യുന്നതിനൊപ്പം പുതിയ പരീക്ഷണവും നടത്തും. ലാലേട്ടന്റേതായ ചില പ്രത്യേക കോമ്പിനേഷനുകളുണ്ട്. അത് രുചികരമായി എങ്ങനെയോ തയ്യാറാക്കുന്നു. ലാലേട്ടന്റെ എല്ലാ യാത്രയും കൗതുകം നിറഞ്ഞതാണ്. ഞങ്ങൾ ഒരുമിച്ചു ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് .അമേരിക്കയിൽ, യു. കെ എന്നിവിടങ്ങളിലൊക്കെ എത്രയോതവണ പോയിട്ടുണ്ട്. എല്ലാ ഗൾഫ് രാജ്യങ്ങളിലും പോയിട്ടുണ്ട്.22 മണിക്കൂർ സൂര്യനില്ലാത്ത നാട് വരെ ലാലേട്ടൻ കണ്ടു. ലാലേട്ടന് അപൂർവ്വമായ പുരാവസ്തുക്കളുടെ ശേഖരമുണ്ട്. അവയുടെ കളക്ടറല്ല കസ്റ്റോഡിയനാണെന്നു പറയുന്നതാകും ശരി.അതിൽ ബിസിനസില്ല.
അമ്മയുമായി ആത്മബന്ധം
അമ്മ രോഗബാധിതയാണ്. സംസാരിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. എന്നാൽ അമ്മയെ എല്ലാദിവസവും ലാലേട്ടൻ വിളിക്കാറുണ്ട്. അഞ്ചാറ് മിനിട്ട് അമ്മയോട് വർത്തമാനം പറയും. 'ഞാൻ ഷൂട്ടിംഗിന് പോവുകയാണ്." 'ഇന്ന് ഇന്ന സ്ഥലത്താണ്." 'ആക്ഷൻ രംഗമാണ് ചിത്രീകരിക്കുന്നത്." 'രാവിലെ ഇന്ന ഭക്ഷണം കഴിച്ചു". അപ്പോൾ ഒന്നും മിണ്ടാതെ അമ്മ. ആ മൗനത്തിൽനിന്ന് ലാലേട്ടന് ഒരുപക്ഷേ മറുപടി ലഭിക്കുന്നുണ്ടാവാം. അമ്മയോടുള്ള ലാലേട്ടന്റെ ആത്മബന്ധമാണ് അത് സൂചിപ്പിക്കുന്നത്.മോഹൻലാൽ എന്ന നടനെ സ്വന്തം മകനെപോലെ കരുതുന്ന ആയിരക്കണക്കിന് അമ്മമാരുണ്ട്.
മോഹൻലാൽ, എം.ബി സനിൽകുമാർ
പ്രണയിച്ചു തീരാത്ത സൂച്ചി
മുപ്പത്തിനാലു വർഷമായിട്ടും ലാലേട്ടൻ എന്ന കാമുകനെ പ്രണയിച്ചു തീരാത്ത കാമുകിയാണ് സൂച്ചി. (സുചിത്ര മോഹൻലാൽ). കണ്ട് കൊതിതീരാത്ത കാമുകനുവേണ്ടി രാവിലെയും രാത്രിയും മഴയത്തും വെയിലത്തും കാത്തിരിക്കുന്നു. ഒരു വലിയ ചലച്ചിത്ര കുടുംബത്തിൽ നിന്നാണ് വന്നതെന്ന ഭാവമില്ല. സൂചിയുടെ പിതാവ് ബാലാജി സാറിന്റെ അടുത്ത് ചെല്ലുമ്പോൾ അദ്ദേഹം എന്നെ സാർ എന്നു വിളിക്കുമ്പോൾ എനിക്ക് തൊലി ഉരിയുന്നത് പോലെ തോന്നാറുണ്ട്. അദ്ദേഹം സാർ എന്നേ വിളിക്കൂ. അങ്ങനെ വിളിക്കരുതെന്ന് ഞാൻ സൂച്ചിയോടൊക്കെ ഒരുപാട് പറഞ്ഞു നോക്കിയിട്ടുണ്ട്. സംസ്കാരത്തിന്റെ ഭാഗമാണതൊക്കെ. ആ വേരിൽ തന്നെയാണ് മക്കളും വളർന്നിരിക്കുന്നത്. അതിന്റെയൊക്കെ ഒരു സവിശേഷമായ രൂപത്തിലാണ് പ്രണവൊക്കെ വളർന്ന് വന്നത്. അങ്ങേയറ്റം ലളിതമായ ജീവിതമാണ് പ്രണവിന്റേത്. നമ്മളെല്ലാവരും ഒരു കുടുംബ സദസ്സിൽ ഇരിക്കുമ്പോൾ പ്രണവിനെ കാണില്ല. പ്രണവിനെ അപ്പു എന്നാണ് എല്ലാവരും വിളിക്കുന്നത്. അപ്പോൾ എല്ലാവരും ചോദിക്കും അപ്പു എവിടെയെന്ന് നോക്കുമ്പോൾ കാണാം എവിടുന്നെങ്കിലും എടുത്തുകൊണ്ടു വന്ന ഒരു ബെഡ് ഷീറ്റും വിരിച്ച് കിടക്കുന്നുണ്ടാകും ,അത്ര സിമ്പിളാണ്.സിനിമാ നടൻ ആകണോ വേണ്ടയോ എന്ന് പ്രണവ് ഇപ്പോഴും തീരുമാനിച്ചിട്ടില്ല.പ്രണവിനെ സംബന്ധിച്ചിടത്തോളം പുസ്തകമെഴുതണം യാത്ര ചെയ്യണം എന്നതാണ് ഇപ്പോഴും ചിന്ത. മകൾ വിസ്മയയെ സംബന്ധിച്ചിടത്തോളം പുസ്തകങ്ങൾ എഴുതുക തിയറ്ററിൽ പോയി പഠിക്കുക എന്നതൊക്കെയാണ് ഇഷ്ടം. ലാലേട്ടനോടും സൂച്ചി യോടുമുള്ള എന്റെ ആരാധനക്കു കാരണം മക്കളെ അവർക്കിഷ്ടപ്പെട്ട രീതിയിൽ വളർത്തുന്നു എന്നതാണ് അവർക്ക് എന്താണോ അഭിരുചി അതിലേക്ക് വിടുകയും അതിനുവേണ്ടിയുള്ള ഗൈഡൻസ് കൊടുക്കുകയുമാണ് ചെയ്യുന്നത്. ലാലേട്ടനും ഞാനും ദിവസം രണ്ട് പ്രാവശ്യമെങ്കിലും സംസാരിക്കാറുണ്ട്.' മിസ്റ്റർ സനിൽകുമാർ" എന്ന് വിളിച്ചാൽ ഒൗദ്യോഗിക കാര്യം ചർച്ച ചെയ്യുകയായിരിക്കും. അല്ലെങ്കിൽ 'അണ്ണാ"എന്നേ വിളിക്കൂ.
സംവിധാനം
ലാലേട്ടന്റെ സംവിധാന ശൈലി വേറിട്ടതാണ്. തിയേറ്ററിൽ ലാലേട്ടൻ എങ്ങനെ സിനിമ ആസ്വദിക്കുന്നുവോ ആ വിധമാണ് സംവിധാനം .
.
ജയപരാജയ ചിന്തയില്ല
'എന്തു കൊണ്ടെന്നറിയില്ല, എല്ലാവർക്കും എന്നെ ഇഷ്ടമാണ്."ഏതോ സിനിമയിൽ ലാലേട്ടൻ പറഞ്ഞ ഡയലോഗ് . വളരെ ശരിയാണ്. ഇന്ത്യയിലെ മറ്റു ഭാഷാനടൻമാർക്ക് ഒപ്പം ഏറ്റവും കൂടുതൽ സിനിമയിൽ അഭിനയിച്ചത് ലാലേട്ടൻ തന്നെ. സിനിമയുടെ വിജയത്തിൽ മതിമറന്ന് ആഹ്ളാദിക്കുകയോ ,പരാജയത്തിൽ ദുഃഖിക്കുകയോ ചെയ്യാറില്ല.അച്ഛന്റെ മരണം ലാലേട്ടനെ ഏറെ വേദനിപ്പിച്ചു.ലാലേട്ടൻ എനിക്ക് സഹോദരനാണോ സ്നേഹിതനാണോ ആഡിറ്ററാണോ കൺസൾട്ടന്റാണോ എന്നതിലേക്ക് കടക്കേണ്ട എന്ന് ലാലേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്. പവിത്രമായ ഒരു ബന്ധമാണത്.വിശേഷണങ്ങൾ ആവശ്യമില്ല.ലാലേട്ടന്റെ മാത്രമല്ല മമ്മുക്കയുടെയും ആഡിറ്ററാണ് ഞാൻ. മമ്മുക്ക എനിക്ക് ഏറ്റവും വാത്സല്യം കാട്ടുന്ന വല്യേട്ടനും ലാലേട്ടൻ സ്നേഹം നിറഞ്ഞ ജ്യേഷ്ഠനുമാണ്.ലാലേട്ടന്റെയും മമ്മൂക്കയുടെയും കുടുംബങ്ങൾ തമ്മിലുള്ള സ്നേഹബന്ധം പറഞ്ഞറിയിക്കാനാവില്ല.
സൗഹൃദങ്ങളെ ഉത്സവമാക്കും
ലാലേട്ടൻ സൗഹൃദങ്ങളുടെ ആളാണ്.ഉറ്റ സുഹൃത്തുക്കളുണ്ട്.എപ്പോഴും സൗഹൃദവലയത്തിലായിരിക്കും. എന്നേക്കാൾ പതിൻമടങ്ങ് ബന്ധമുള്ളവരാണ് പ്രിയദർശൻ, അശോക് കുമാർ, സുരേഷ്കുമാർ, രാജീവ് നാഥ്, ആന്റണി പെരുമ്പാവൂർ എന്നിവരൊക്കെ.പെട്ടെന്ന് ഓർമ്മയിൽ വന്ന പേരുകളാണിത്. ഒരുപാട് വീഡിയോകളിൽ നിങ്ങൾക്കെന്നെ കാണാൻ കഴിയും .കാരണം ആന്റണിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളതുകൊണ്ട് എന്നെ കാണുമ്പോൾ ആന്റണി അതിനൊക്കെയായി പോകും .ആന്റണി പെരുമ്പാവൂരിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ ഒരു വ്യക്തിയാണ് ലാലേട്ടൻ. (മേയ് 21ന് അറുപത്തിരണ്ടിലേക്ക് കടക്കുകയാണ് മലയാളത്തിന്റെ പ്രിയങ്കരനായ മോഹൻലാൽ)
പ്രിയപ്പെട്ട ലാലേട്ടാ, ഇനി ആറുദിവസമു ണ്ടെ ങ്കിലും മുൻകൂറായി എല്ലാ ജന്മദിന ആശംസകളും ഭാവുകങ്ങളും നേരുന്നു. എപ്പോഴത്തതും പോലെ എന്റെ പ്രാർത്ഥനകളുണ്ട് . ഒരിക്കലും തീരാത്ത ആഘോഷമായി ജീവിതം മാറട്ടെ...
സൗഹൃദങ്ങളെ ഉത്സവമാക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |