കവിത
തങ്ങളിൽ തല്ലുന്നയൽക്കാർ, വഴക്കിനാൽ
മങ്ങലാർന്നല്ലോ മനസ്സും മിഴികളും.
ഏതാണതിരെന്നു തർക്ക,മിരുപുറം
ഭ്രാതാക്കളുണ്ടു, വാൾ വാക്കുകളാകവേ,
മേലേ പറക്കും കിളി ചിലച്ചോതുന്നു:
“ചാലേ പറക്കുകെന്നൊപ്പം സഹജരേ.
കാണുമതിർത്തികൾ നീചമാം ദൃഷ്ടിയിൽ,
കാണുകില്ലായവയുച്ചസ്ഥരാവുകിൽ.
പത്രം വിരുത്തുക, നിങ്ങൾ വിഹായസ്സി-
നെത്ര വിശാലതയെന്നറിഞ്ഞീടുക.”
തങ്ങളിൽ തല്ലുന്നു നാടുകൾ, ശ്രേഷ്ഠത
തങ്ങളുടേതെന്നു വെന്നിപാറിക്കുവാൻ.
ഭാഷയിൽ, കാഴ്ചയിൽ, സത്യവിവേചന-
ശേഷി തൻ വിശ്വാസവാരിക്കുഴികളിൽ,
വീണു പൊരുതും വിലാപജന്മങ്ങളോ-
ടോതുന്നു, മണ്ണിൽ മഴ പൊഴിക്കും മുകിൽ:
“എങ്ങും പൊഴിയുന്ന ദാനത്തിലല്ലാതെ
എന്തുണ്ടു ഭൂവിതിൽ ശ്രേഷ്ഠത കൂട്ടരേ?
എല്ലാമനസ്സും ഹരിതനിനവുകൾ
പല്ലവം ചാർത്തുമൊരാർദ്രതയാകുവിൻ.”
തങ്ങളിൽ തങ്ങളിൽ യുദ്ധമേ രാജ്യങ്ങൾ,
തങ്ങളേ ശക്തരെന്നുച്ചലിപ്പിക്കുവാൻ.
എത്രവട്ടം ധരയാകെക്കെടുത്തിടാ-
മത്രമേലൗന്നത്യപട്ടം പറക്കവേ,
സൂര്യമിഴികൾ തൻ തീക്ഷ്ണത ചോദിപ്പൂ:
“വര്യമറിയുവതാരന്ധമൃത്യുവിൽ?
അദ്വൈതദൃഷ്ടി തന്നർച്ചിസ്സുലാവുകിൽ
അങ്കമിതെത്രയ്ക്കബദ്ധമായ് തോന്നിടും.
എന്നിൽ നിന്നേ ശക്തി മന്നിൽ,- ഗ്രഹിക്കുകീ
പൊന്നിൻവെയിൽക്കരം ശക്തി തന്നാഗമം.”
ലോകാസമസ്താ സുഖം മിത്രമണ്ഡലം,
ലോകാവിവേകാ ഫലം പ്രശാന്താശയം.
( കവി സംസ്ഥാന ചീഫ് സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |