കൊച്ചി: പാവപ്പെട്ട വില്പനക്കാരെ പറ്റിച്ച് ചെറിയ സമ്മാനത്തുകകൾ തട്ടിയെടുക്കുന്നത് വ്യാപകമായതോടെ ലോട്ടറി ടിക്കറ്റിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു. വ്യാജ ടിക്കറ്റുകളിൽ പകർത്താൻ കഴിയാത്തവിധം ഫ്ളൂറസന്റ് നിറവും കറൻസിയിലുള്ളതുപോലെ സുരക്ഷാ കോഡുകളും നൽകും.
പുതിയ ടിക്കറ്റിന്റെ അവസാനഘട്ട പരീക്ഷണവും ട്രയൽറണ്ണും പുരോഗമിക്കുകയാണ്. കാഴ്ചശക്തി കുറവുള്ളവരും ഭിന്നശേഷിക്കാരുമായ സാധുക്കളായ വില്പനക്കാരാണ് ഈ തട്ടിപ്പിന് ഇരയാവുന്നത്. 5000 രൂപ വരെയുള്ള സമ്മാനത്തുക നൽകാൻ ഏജന്റുമാർക്ക് നൽകിയ അനുമതി മുതലെടുത്താണ് തട്ടിപ്പ്.
ഫോട്ടോ കോപ്പി തട്ടിപ്പ്
1. സമ്മാനാർഹമായ ടിക്കറ്റിന്റെ കളർ ഫോട്ടോ കാേപ്പികൾ ഒന്നിൽ കൂടുതൽ എടുത്ത് പല വില്പനക്കാർക്ക് കൈമാറി തുക കൈയ്ക്കലാക്കും.
2.ടിക്കറ്റ് സ്കാൻ ചെയ്തശേഷം യഥാർത്ഥ നമ്പർ മായ്ക്കും. ആ സ്ഥാനത്ത് സമ്മാനാർഹമായ നമ്പർ ചേർത്ത് കളർ പ്രിന്റുകൾ എടുക്കും. അവ വില്പനക്കാർക്ക് കൈമാറി തട്ടിപ്പ് നടത്തും.
തിളങ്ങുന്ന നിറം,
കറൻസി സുരക്ഷ
# പുതിയ ടിക്കറ്റിൽ സമ്മാനത്തുകയോ ടിക്കറ്റ് നമ്പറോ ഫ്ലൂറസെന്റാവും. ഈ തിളക്കം ഫോട്ടോകോപ്പിയിൽ കിട്ടില്ല.
# കറൻസിയിലേതുപോലെ സുരക്ഷാ കോഡും ലേബലും ഉണ്ടാകും. ഇതിന്റെ സോഫ്റ്റ് വെയർ തയ്യാറാക്കുന്നത് സി-ഡിറ്റ്.
# മൂന്നു മാസത്തിനകം ടിക്കറ്റിന്റെ
ട്രയൽറൺ പൂർത്തിയാകും. പിന്നാലെ അച്ചടിക്കും.
`പാവപ്പെട്ട തൊഴിലാളികളാണ് കബളിപ്പിക്കപ്പെടുന്നത്. ഇവരെ ബോധവത്കരിക്കും. പുതിയ ടിക്കറ്റ് വൈകാതെ ഇറങ്ങും.'
-എബ്രഹാം റെൻ
ഡയറക്ടർ,ലോട്ടറിവകുപ്പ്.
എല്ലാ ജില്ലകളിലും ഫോട്ടോകോപ്പി തട്ടിപ്പ് നടക്കുന്നുണ്ട്. വകുപ്പിന്റെ ഇന്റേണൽ വിജിലൻസ് നേരിട്ട് പരിശോധന നടത്തണം.
ലജീവ് വിജയൻ,
കേരള ലോട്ടറി ഏജന്റ്സ് ആൻഡ്
സെല്ലേഴ്സ് അസോസിയേഷൻ,
സംസ്ഥാന വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |