തമ്പ് എന്ന മലയാളചിത്രം കാനിൽ ക്ളാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുത്ത വേളയിൽ ചലച്ചിത്ര പ്രതിഭ ജി.അരവിന്ദന്റെ മകൻ രാമു അരവിന്ദൻ സംസാരിക്കുന്നു
ജി.അരവിന്ദൻ എന്ന വിഖ്യാത ചലച്ചിത്ര പ്രതിഭയുടെ ഏറ്റവും മികച്ച കലാസൃഷ്ടികളിലൊന്നായ
'തമ്പ് " ലോകപ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഈ വർഷം ക്ളാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുകയാണ്. അതും ചിത്രം പുറത്തിറങ്ങി നാലു പതിറ്റാണ്ടിനുശേഷം.മേയ് പതിനേഴിനാണ് ഫെസ്റ്റിവൽ തുടങ്ങുന്നത്.സത്യജിത് റേയുടെ പ്രതിധ്വന്ദിയും ക്ളാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.മേയ് 21 നാണ് തമ്പിന്റെ പ്രദർശനം.
ഇന്ത്യൻസിനിമയ്ക്ക്, പ്രത്യേകിച്ച് മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഈ അന്താരാഷ്ട്ര അംഗീകാരത്തിന്റെ വേളയിൽ തമ്പിന്റെ നവീകരിച്ച പതിപ്പിന് തന്റേതായ സംഭാവന നൽകിയ രാമു അരവിന്ദൻ കേരളകൗമുദിയോട് സംസാരിച്ചു.ബംഗളൂരുവിൽ വിഷ്വൽ ഡിസൈനറും ഫോട്ടോഗ്രാഫറുമാണ് ജി.അരവിന്ദന്റെ മകനായ രാമു.
നാല്പത്തിനാല് വർഷങ്ങൾക്കുശേഷം കാൻ ചലച്ചിത്രോത്സവത്തിൽ തമ്പ് അവതരിപ്പിക്കുന്നുവെന്നത് ആ സിനിമയുടെ ശക്തി അല്ലേ പ്രകടമാക്കുന്നത്?
ഏറെക്കാലമായി ഒരിടത്തും ഈ ചിത്രം ലഭ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ പുതിയ തലമുറയിലെ ഭൂരിഭാഗം ആളുകൾക്കും ഇങ്ങനെ ഒരു ചിത്രമുണ്ടോ എന്ന് സംശയമായിരുന്നു. കേട്ടവരുണ്ടെങ്കിലും കാണാനുള്ള അവസരം ഇല്ലായിരുന്നു. ഈ ചിത്രം ഉൾപ്പെടെ അച്ഛൻ സിനിമയെടുത്ത കാലത്ത് അതായത് എഴുപതുകൾ മുതൽ തൊണ്ണൂറു വരെയുള്ള കാലഘട്ടംവരെ ഈ ചിത്രത്തിനെ കുറിച്ച് ഇന്ത്യയിൽ പലയിടത്തും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നും പല ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഈ ചിത്രത്തെ പറ്റി പഠിപ്പിക്കുന്നുണ്ട് പക്ഷേ കാണാനുള്ള അവസരം ഇല്ലായിരുന്നു . റീസ്റ്റോർ ചെയ്തതിലൂടെ നല്ല ക്വാളിറ്റിയിൽ ചിത്രം വീണ്ടും കാണാനുള്ള അവസരം ഉണ്ടാവുകയാണ്.
തമ്പ് ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു.ആ രീതിയിൽത്തന്നെയാണോ റീസ്റ്റോർ ചെയ്തത്?
അതെ.തമ്പ് ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്.ബ്ളാക്ക് ആൻഡ് വൈറ്റ് എന്നത് അതിന്റെ ടോൺ ആണ്.ആ ടോണാലിറ്റിയാണ് റീസ്റ്റോർ ചെയ്യുന്നത്.
കുമ്മാട്ടി ഐ.എഫ്.എഫ്.കെ യിൽ ഇക്കുറി കാണിച്ചപ്പോൾ പ്രേക്ഷകർ നിലത്തിരുന്നുപോലും സിനിമകണ്ടു?
ഞാനും ഒരു ഷോ കാണാനെത്തിയിരുന്നു.
അച്ഛന്റെ ചിത്രം ഇത്രയും കാലത്തിനുശേഷവും പ്രേക്ഷകർ ആവേശത്തോടെ ആസ്വദിക്കുന്നത് കണ്ടപ്പോൾ എന്തു തോന്നി?
നല്ല രസമായിരുന്നു. ചിത്രം കാണാനെത്തിയത് ഭൂരിഭാഗവും ഇന്നത്തെ തലമുറയായിരുന്നു.
പഴയതലമുറയില്ലായിരുന്നോ?
ആ തലമുറയിലെ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളു.ആസ്വാദനത്തിന്റെ ക്വാളിറ്റിയിൽ നല്ല വ്യത്യാസമുണ്ട്.പുതിയ തലമുറയ്ക്ക് പഴയ ജനറേഷനേക്കാളും വിഷ്വൽ കൾച്ചറുണ്ട്. അവർ പലതും വിഷ്വലി കണ്ടു വളർന്നവരാണ്.വിഷ്വലിയുള്ള അറിവും കൂടുതലാണ്. അതുകൊണ്ടു തന്നെ ഇന്നത്തെ തലമുറക്ക് ചിത്രം മനസ്സിലാക്കാനുള്ള കഴിവും കൂടുതലാണ്.
അച്ഛന്റെ സിനിമകൾ വിഷ്വൽ ലാംഗ്വേജ് പ്രകടമാക്കിയവയായിരുന്നു?
അച്ഛൻ പത്ത് പതിമ്മൂന്ന് വർഷം കാർട്ടൂണിംഗ് കഴിഞ്ഞാണ് വന്നത്.അച്ഛന് ഒരു വിഷ്വൽ ബാക്ക് ഗ്രൗണ്ടും ഉണ്ടായിരുന്നു.അച്ഛൻ മാത്രമല്ല അന്ന് അത്തരം ബാക്ക് ഗ്രൗണ്ടുള്ള സംവിധായകർ വേറെയുമുണ്ടായിരുന്നു.മണികൗളും ,കുമാർ സാഹ്നിയുമൊക്കെ. അവർ അച്ഛന്റെ സുഹൃുത്തുക്കളും സമകാലികരുമായിരുന്നു.തിയറ്റർ,ചിത്രകല, സാഹിത്യം ഇവയെല്ലാം ആ കാലഘട്ടത്തിലെ ദൃശ്യഭാഷയെ സ്വാധീനിച്ചിരിക്കാം.
അച്ഛന്റെ എല്ലാ സിനിമകളും ഇപ്പോൾ സംരക്ഷിച്ചിട്ടുണ്ടോ? ലഭ്യമാണോ?
അച്ഛന്റെ മിക്കവാറും എല്ലാ സിനിമകളുടെയും ഡിജിറ്റൈസ് വെർഷൻ ആർക്കൈവ്സിലുണ്ട്.ഡിജിറ്റൈസേഷനും റീസ്റ്റോറേഷനും തമ്മിൽ വ്യത്യാസമുണ്ട്. റീസ്റ്റോറേഷൻ എന്നു പറഞ്ഞാൽ ഉദാഹരണത്തിന് സൗണ്ട് അടക്കം ക്വാളിറ്റി പോകാതെ തിരികെ കൊണ്ടുവരും.തമ്പും കുമ്മാട്ടിയും റീസ്റ്റോർ ചെയ്തിട്ടുണ്ട്.
അച്ഛൻ മരിച്ചിട്ട് മൂന്ന് പതിറ്റാണ്ട് കഴിയുന്നു. സിനിമകൾ ഇന്നും ചർച്ച ചെയ്യപ്പെടുമ്പോൾ മകൻ എന്ന നിലയിൽ എന്തു പറയുന്നു?
മകനെന്ന നിലയിൽ എന്തു പറയണമെന്നറിയില്ല.അച്ഛന്റെ സിനിമകൾ ആ സമയത്തിന്റെ അടയാളപ്പെടുത്തലാണ് .നമ്മൾക്ക് പ്രാധാന്യം തോന്നുന്ന റപ്രസന്റേഷൻ ആയതിനാലാണ് ഇപ്പോഴും ആൾക്കാർ കാണുന്നത്.അന്നത്തെ കാലത്തിന്റെ ഡോക്യുമെന്റേഷൻ കൂടിയാണവ.ആ കാലത്തിന്റെ ചർച്ചകൾ സിനിമയിലൂടെ വീണ്ടും തുറന്നിടുകയാണ്.
അച്ഛന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ?
പറയാൻ കുറച്ചു ബുദ്ധിമുട്ടാണ്.അച്ഛന്റെ എല്ലാ സിനിമയും എനിക്കിഷ്ടമാണ്.കുമ്മാട്ടി ഇഷ്ടമാണ് .വാസ്തുഹാര ഇഷ്ടമാണ്.
താങ്കൾ ഡിസൈനിംഗിലാണ്?
വിഷ്വൽ ഡിസൈനും ഫോട്ടോഗ്രഫിയും.വിഷ്വൽ ആർട്സിന്റെ മേഖലതന്നെ.
അച്ഛന്റെ പാതയിലേക്ക് പോകണമെന്ന് തോന്നിയിട്ടില്ലേ?സിനിമയും കാർട്ടൂണും?
കാർട്ടൂൺ വരയ്ക്കില്ല.പടം വരയ്ക്കും.സിനിമയിലേക്ക് വരണമെന്ന് തോന്നിയിട്ടില്ല.
സിനിമ കാണുന്നത് ഇഷ്ടമാണ്.പഠിക്കുന്ന സമയത്ത് ഇഷ്ടം പോലെ കണ്ടിരുന്നു. ഇപ്പോൾ കുറവാണ്.
അച്ഛൻ ഒന്നും പറയുമായിരുന്നില്ലേ?
അച്ഛനെ കാണുന്നത് ഫിലിം മേക്കിംഗുമായി ബന്ധപ്പെട്ടല്ല.അച്ഛൻ ആർട്ടിസ്റ്റാണ്.കാർട്ടൂണിസ്റ്റാണ്.ഡിസൈൻ ബാക്ക് ഗ്രൗണ്ട് ഉണ്ടായിരുന്നതിനാൽ വിഷ്വൽ ആർട്ടിനെക്കുറിച്ച് ഇഷ്ടംപോലെ സംസാരിച്ചിട്ടുണ്ട്. അച്ഛന്റെ സുഹൃത്തുക്കൾ പലരും ആർട്ടിസ്റ്റുകളായിരുന്നു.അതിൽ കുറേ ആൾക്കാർ എന്റെയും ഫ്രണ്ട്സാണ്.
താങ്കളുടെ പേരിൽ അച്ഛന്റെ കാർട്ടൂൺ കഥാപാത്രമുണ്ടല്ലോ?
ആ രാമു എനിക്കു മുമ്പേ വന്നതാണ്.
തമ്പ് എന്ന ചിത്രത്തിൽ നെടുമുടി വേണു , ഞെരളത്ത് രാമപൊതുവാൾ
തമ്പ്
ജനറൽ പിക്ചേഴ്സിനു വേണ്ടി കെ.രവീന്ദ്രനാഥൻനായർ നിർമ്മിച്ച തമ്പ് 1978 ൽ റിലീസ് ചെയ്തു .മികച്ച സംവിധായകനും (ജി.അരവിന്ദൻ ) മികച്ച ഛായാഗ്രാഹകനും(ഷാജി എൻ.കരുൺ ) മലയാളത്തിലെ മികച്ച ചിത്രത്തിനുമുള്ള ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ഭരത് ഗോപി,നെടുമുടി വേണു, ശ്രീരാമൻ,ജലജ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ എം.ജി.രാധാകൃഷ്ണന്റേതായിരുന്നു സംഗീതം.പ്രസാദ് കോർപ്പറേഷൻ,മാർട്ടിൻ സ്കോർസേസ് ഫിലിം ഫൗണ്ടേഷൻ,തുടങ്ങിയവരുടെ പിന്തുണയിലാണ് തമ്പിന്റെ റീസ്റ്റോറേഷൻ എട്ടുമാസമെടുത്ത് 4K യിൽ ശിവേന്ദ്രസിംഗ് ദുംഗാർപ്പൂരിന്റെ നാഷണൽ ഹെറിട്ടേജ് ഫൗണ്ടേഷൻ നിർവഹിച്ചത്. ഷാജി എൻ കരുണും രാമുവും സഹായങ്ങളും നിർദ്ദേശങ്ങളും നൽകി.നിർമ്മാതാവ് രവീന്ദ്രനാഥൻനായർ അനുമതിയും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |