കല്ലറ: നിലമ്പൂരിൽ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെതിരെ മറ്റൊരു ആരോപണം. സുൽത്താൻ ബത്തേരി സ്വദേശി ദീപേഷിന്റെ ദുരൂഹ മരണത്തിലാണ് ബന്ധുക്കൾ ഷൈബിനെതിരെ ആരോപണമുന്നയിച്ചത്. വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ ഷൈബിന്റെ പങ്ക് പുറത്തുവന്നതോടെ ദീപേഷിന്റെ മരണത്തിലും അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
രണ്ട് വർഷം മുമ്പാണ് കർണാടക കുട്ടയിലെ കൃഷിയിടത്തെ കുളത്തിൽ ദീപേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടുവർഷം മുമ്പ് ബത്തേരിയിൽ നടന്ന വടംവലി മത്സരത്തിൽ ഷൈബിൻ സ്പോൺസർ ചെയ്ത ടീമിനെ ദീപേഷും സംഘവും പരാജയപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായി അന്ന് ദീപേഷിനെ ഷൈബിന്റെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചു. ദീപേഷിന്റെ പുത്തൻകുന്നിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽവച്ചാണ് മർദിച്ചത്. പിന്നീട് കൊളഗപ്പാറയിലെ കാപ്പിത്തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ലെന്നാണ് ദീപേഷിന്റെ അമ്മ പ്രതികരിച്ചത്. ഷൈബിൻ പൊലീസിന് പണം നൽകി എല്ലാം ഒതുക്കിത്തീർത്തെന്നും ഇതോടെ അന്വേഷണം നിലച്ചെന്നും കുടുംബം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |