കൊച്ചി: കൊവിഡിന്റെ താണ്ഡവത്തിൽ വിറങ്ങലിച്ച ലോകത്തിന് ആശ്വാസവുമായി ആവശ്യത്തിന് മരുന്നുനൽകി ഒപ്പംനിന്ന് ഇന്ത്യ. കൊവിഡ്കാലത്ത് ഇന്ത്യയിൽ നിന്നുള്ള മരുന്ന് കയറ്റുമതി വർദ്ധിച്ചത് 19 ശതമാനം. കൊവിഡിന് മുമ്പ് ശരാശരി വാർഷിക വളർച്ച 10 ശതമാനമായിരുന്നു.
പാരസെറ്റാമോൾ, ഹൈഡ്രോക്‌സി ക്‌ളോറോക്വിൻ ഉൾപ്പെടയുള്ള അവശ്യമരുന്നുകളാണ് കൊവിഡിൽ ഇന്ത്യ 200 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. മികച്ച ഗുണമേന്മയും കുറഞ്ഞവിലയും ആഗോളവിപണിയിൽ ഇന്ത്യൻ മരുന്നിന്റെ പ്രിയംകൂട്ടി. അമേരിക്ക ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ മരുന്നിനായി ഇന്ത്യയെ തേടിയെത്തി.
മുൻകരുതലെന്ന നിലയിൽ അവർ മരുന്നുകൾ വാങ്ങിക്കൂട്ടിയതും നേട്ടമായി. ശരാശരി 5,000 കോടി ഡോളറിന്റെ (3.87 ലക്ഷം കോടി രൂപ) മരുന്നുകളാണ് പ്രതിവർഷം ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ഇതിൽ പാതിയും കയറ്റുമതി ചെയ്യുന്നു. അമേരിക്ക, യു.കെ, ദക്ഷിണാഫ്രിക്ക, റഷ്യ, നൈജീരിയ എന്നിവയാണ് മുഖ്യവിപണികൾ.
കരുത്തോടെ ഇന്ത്യ
2013-14ലെ 90,415 കോടി രൂപയിൽ നിന്ന് 2020-21ൽ 1.89 ലക്ഷംകോടി രൂപയിലേക്കും 2021-22ൽ 1.83 ലക്ഷംകോടി രൂപയിലേക്കും ഇന്ത്യയുടെ മരുന്ന് കയറ്റുമതി ഉയർന്നു. ഇതിൽ 55 ശതമാനവും അമേരിക്കയടക്കം കടുത്ത സുരക്ഷാ മാനദണ്ഡങ്ങളുള്ള വിപണികളിലേക്കാണ്.
ലോകത്തിനുവേണ്ട വാക്‌സിന്റെ 60 ശതമാനവും ജനറിക് മരുന്നുകളുടെ 20 ശതമാനവും നൽകുന്നത് ഇന്ത്യയാണ്.
ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ ആഗോളതലത്തിൽ മൂന്നാമതാണ് ഇന്ത്യ.
അമേരിക്കയിലേക്കുള്ള ജനറിക് മരുന്നുകളുടെ 40 ശതമാനവും യു.കെയിലേക്കുള്ളതിന്റെ 25 ശതമാനവും നൽകുന്നതും ഇന്ത്യയാണ്.
സമ്പദ്ഘടന ശക്തിപ്പെട്ടു
കൊവിഡ് കാലത്ത് മരുന്ന് കയറ്റുമതിയിലൂടെ ഡോളറിൽ വൻതോതിൽ വിദേശനാണയ വരുമാനം ലഭിച്ചത് ഇന്ത്യയ്ക്ക് വലിയ നേട്ടമായിരുന്നു. ലോകത്തിന്റെ 'മരുന്നുകട" എന്ന വിശേഷണം ലഭിച്ചത് കേന്ദ്രസർക്കാരിനും കരുത്തായി.
കരുത്തായി വ്യാപാരക്കരാർ
യു.എ.ഇ, ആസ്‌ട്രേലിയ എന്നിവയുമായി ഇന്ത്യ അടുത്തിടെ ഏർപ്പെട്ട സ്വതന്ത്ര വ്യാപാരക്കരാർ മരുന്ന് കയറ്റുമതിക്കും നേട്ടമാണ്. അമേരിക്ക, ബ്രിട്ടൻ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ ഗുണമേന്മാ സർട്ടിഫിക്കറ്റുള്ള മരുന്നുകൾക്ക് ഇനി ഇന്ത്യയിൽ നിന്ന് യു.എ.ഇയിലെത്താൻ തടസമുണ്ടാവില്ല. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം നൽകുന്ന യു.എ.ഇയിൽ മികച്ച വിപണിയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |