വെഞ്ഞാറമൂട്: കാർയാത്രികനെ വഴിയിൽ തടഞ്ഞുനിറുത്തി ക്രൂരമായി മർദ്ദിച്ച് പണവും സ്വർണവുമായി കടന്നുകളഞ്ഞ അഞ്ചു പ്രതികളിൽ രണ്ടുപേർ പിടിയിലായി. പനവൂർ വാഴൂർ വിളയിൽ വീട്ടിൽ നാസിം (43), പനവൂർ റാഷിദ് (40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് വെഞ്ഞാറമൂട്ടിൽ നിന്ന് ആനാട്ടേക്ക് പോവുകയായിരുന്ന കഴിക്കുംകര കിഴക്കേകോണത്ത് വീട്ടിൽ മോഹനപ്പണിക്കരെയാണ് (58) ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം ആക്രമിച്ചത്. അക്രമിസംഘം മോഹനപ്പണിക്കർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറാണെന്ന് പറയുകയും കാർ നിറുത്തി ഇറങ്ങിയ ഇയാളെ അക്രമിസംഘത്തിന്റെ കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടർന്ന് സീറ്റിൽ കമഴ്ത്തിക്കിടത്തി മർദ്ദിക്കുകയായിരുന്നു. കൂടാതെ 11 പവന്റെ മാലയും മോതിരവും വാച്ചും കൈവശമുണ്ടായിരുന്ന 28000 രൂപയും പേഴ്സും മറ്റു രേഖകളും കൈക്കലാക്കുകയും ചെയ്തു. പൊലീസിൽ വിവരമറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ കൂടുതൽ ഉപദ്രവിച്ചതായും മോഹനപ്പണിക്കർ നൽകിയ പരാതിയിൽ പറയുന്നു. മറ്റു മൂന്ന് പ്രതികൾക്കായി ഊർജിത അന്വേഷണം ആരംഭിച്ചതായി വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജുനാഥ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |