കോഴിക്കോട്: തുച്ഛമായ വേനലവധി വേതനം പോലും നിഷേധിക്കപ്പെടുമ്പോൾ സ്വന്തം അടുക്കളയിലെ പാചകം പോലും നിറുത്തേണ്ട അവസ്ഥയിലാണ് സ്കൂളുകളിലെ പാചക തൊഴിലാളികൾ. ജീവിതചെലവ് വലിയ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ വേനലവധിയിൽ ലഭിച്ചിരുന്ന 2000 രൂപ പോലും പാചകതൊഴിലാളികൾക്ക് ഇതുവരെ കിട്ടിയിട്ടില്ല.
ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്തെ സ്കൂളുകളിൽ 13761 തൊഴിലാളികളാണുള്ളത്. ഇതിൽ ഭൂരിപക്ഷവും സ്ത്രീകളുമാണ്. ജോലിയുള്ള ദിവസങ്ങളിൽ മാത്രമാണ് ഇവർക്ക് വേതനം ലഭിക്കുക. ഈ സാഹചര്യത്തിലാണ് വേനലവധിക്കാലത്ത് ഒരുമാസത്തേയ്ക്ക് 2000 രൂപ ആശ്വാസമായി നൽകിയിരുന്നത്. ഇത് 5000 ആക്കി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ് നിലവിൽ ലഭിച്ചിരുന്ന തുക പോലും കിട്ടാതിരിക്കുന്നത്. മുപ്പതും നാൽപ്പതും വർഷങ്ങളായി ഈ തൊഴിൽ ചെയ്യുന്നവരുണ്ട്. ഏറെ അദ്ധ്വാനമുള്ള ജോലിക്ക് ഒരു ദിവസം 600 രൂപ നിരക്കിലാണ് കൂലിയുള്ളത്. 2011 ലാണ് 150 രൂപയുണ്ടായിരുന്ന കൂലി 400 ആക്കി ഉയർത്തിയത്. ഇപ്പോൾ 600 രൂപയാണ് ഒരു പാചക തൊഴിലാളിയ്ക്ക് ലഭിക്കുന്നത്.
പുലർച്ചെ നാലര മുതൽ തുടങ്ങും ഓരോ പാചക തൊഴിലാളിയുടെയും അദ്ധ്വാന ഭാരം. വീട്ടിലെ ജോലികളെല്ലാം പൂർത്തിയാക്കി ഏഴുമണിയോടെ സ്കൂളിലെത്തും. വൈകീട്ട് അഞ്ച് വരെ ഇവരുടെ ജോലി നീളും. സ്കൂളുകളിലെ ഭക്ഷണരീതി മാറിയപ്പോൾ പാചക തൊഴിലാളികളുടെ അദ്ധ്വാനവും വർദ്ധിച്ചു.
മരുന്നിനും ചികിത്സയ്ക്കും പോലും പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ഭൂരിപക്ഷം പാചക തൊഴിലാളികളും. ഈ മേഖലയിലെ തൊഴിലാളിക്ക് യാതൊരു ആനുകൂല്യവുമില്ല. ആശ്രിത നിയമനം നടപ്പിലാക്കുക, അപകട ഇൻഷുറൻസ് നടപ്പിലാക്കുക, സ്‌കൂൾ പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ വർഷങ്ങളായി ഈ വിഭാഗം ഉയർത്തുന്നുണ്ട്.
" വളരെ വലിയ അവഗണനയാണ് സ്കൂളുകളിലെ പാചക തൊഴിലാളികൾ നേരിടുന്നത്. വേനലവധി ശമ്പളം നൽകാതിരിക്കുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ഏറെ അദ്ധ്വാനമുള്ളതും കരുതലോടെ ചെയ്യേണ്ടതമായ ജോലി ചെയ്യുന്ന തൊഴിലാളികളെ ജീവനക്കാരായി അംഗീകരിക്കുകയും ആനുകൂല്യം ഉറപ്പാക്കുകയും വേണം"
-ടി.കെ. ബാലഗോപാലൻ (ജില്ലാപ്രസിഡന്റ്, സ്കൂൾ പാചക തൊഴിലാളി സംഘടന, എച്ച്.എം.എസ് )
@ കളക്ടറേറ്റിന് മുന്നിൽ ഉച്ചക്കഞ്ഞി വിളമ്പി സമരം
വേനലവധി വേതനം ഉൾപ്പെടയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂളുകളിലെ പാചക തൊഴിലാളികൾ സമരത്തിലേക്കിറങ്ങുകയാണ്. നാളെ രാവിലെ 11ന് കളക്ടറേറ്റിൽ തൊഴിലാളികൾ ഉച്ചക്കഞ്ഞി വിളമ്പി സമരം ചെയ്യും. സ്കൂൾ പാചക തൊഴിലാളി സംഘടന എച്ച്.എം.എസിന്റെ നേതൃത്വത്തിലാണ് സമരം. മനുഷ്യാവകാശപ്രവർത്തകൻ ഗ്രോ വാസു സമരം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |