കൊച്ചി: വാശിയേറിയ പോരാട്ടത്തിനിടെ ഇടിച്ചുകുത്തി മഴപെയ്താൽ ഏത് മത്സരവും ത്രിശങ്കുവിലാകും. രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാകുമ്പോൾ പറയുകയും വേണ്ട. ഉപതിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണമത്സരം നടക്കുന്ന തൃക്കാക്കരയിൽ പ്രചരണം കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയിലാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. അതോടെ സ്ഥാനാർത്ഥികളും മുന്നണികളും നെട്ടോട്ടത്തിലായി.
മുൻകൂട്ടി നിശ്ചയിച്ച വോട്ടുപിടുത്തമുതൽ കലാശക്കൊട്ട് വരെ പ്രതിസന്ധിയിലാകുമൊയെന്ന ആശങ്കയിലാണ് മുന്നണികൾ. ഭവനസന്ദർശനങ്ങളും നേരിട്ടുള്ള വോട്ടുപിടുത്തവും കഴിഞ്ഞാൽ പിന്നെ പൊതുയോഗങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടം കൊഴുപ്പിക്കുന്നത്. എന്നാൽ മുന്നറിയിപ്പ് ഫലിച്ചാൽ അടുത്ത ഏതാനും ദിവസം കാറ്റും മഴയും കനത്തേക്കും. തൊട്ടുപിന്നാലെ തെക്കുപടിഞ്ഞാറൻ കാലവർഷവുമെത്തും. അങ്ങനെ സംഭവിച്ചാൽ ലക്ഷങ്ങൾ ചെലവഴിച്ചുണ്ടാക്കിയ പോസ്റ്ററും ഫ്ലക്സ് ബോർഡുകളും പോലും പോരാട്ടത്തിന്റെ അന്തിമഘട്ടത്തിൽ അപ്രസക്തമാകുമൊ എന്നുപോലും ആശങ്കയുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ജില്ലയിലെ പൊലീസ്, റവന്യു, ഫയർഫോഴ്സ്, ഗതാഗതം, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ സർക്കാർ സംവിധാനങ്ങൾക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പുപോലെ മണ്ഡലം, വാർഡ്, ബൂത്തുതലങ്ങളിൽ മഴക്കാലവോട്ടുപിടുത്തത്തിന് പുതിയ തന്ത്രം മെനയാനുള്ള ആലോചനയും മുന്നണികളുടെ അണിയറയിൽ തകൃതിയായി നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |