ന്യൂഡൽഹി: ആഗോള, ആഭ്യന്തര-സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ച് സാമ്പത്തിക നയങ്ങളിൽ ആഴത്തിലുള്ള പുനഃപരിശോധന ആവശ്യമാണെന്ന് ചിന്തൻ ശിബിരത്തിൽ സാമ്പത്തിക കാര്യങ്ങൾക്കായുള്ള ഉപസമിതി നിർദ്ദേശിച്ചു. കോൺഗ്രസ് നടപ്പാക്കിയ ഉദാരീകരണ നയങ്ങൾ മുപ്പത് വർഷം പിന്നിട്ടതിനാലും രാജ്യം ആശങ്കാജനകമായ ഘട്ടത്തിലൂടെ കടന്നു പോകുന്നതിനാലും പുനഃപരിശോധന അനിവാര്യമാണെന്ന് സാമ്പത്തികകാര്യ ഉപസമിതി കൺവീനർ പി. ചിദംബരം പറഞ്ഞു.
1991ൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ രാജ്യത്ത് തൊഴിലും ബിസിനസ് അവസരങ്ങളും സമ്പാദ്യവർദ്ധനവും ഉണ്ടാക്കിയെന്ന് ചിദംബരം പറഞ്ഞു. 27 കോടി ജനങ്ങൾ ദാരിദ്ര്യ രേഖയ്‌ക്ക് മുകളിലായി. എന്നാൽ, കഴിഞ്ഞ എട്ടുവർഷത്തെ കേന്ദ്രസർക്കാർ നയങ്ങൾ സാഹചര്യങ്ങൾ മോശമാക്കി. കൊവിഡിന് ശേഷം പണപ്പെരുപ്പം, ഇന്ധന വില വർദ്ധന, തൊഴിലില്ലായ്മ തുടങ്ങിയവ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമാക്കി. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും പുനഃപരിശോധനയ്ക്കുള്ള നിർദ്ദേശങ്ങളും സാമ്പത്തികകാര്യ സമിതി തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്.
താങ്ങുവിലയ്ക്ക് നിയമസാധുത വേണം
കാർഷിക ഉത്പന്നങ്ങൾക്ക് നിയമസാധുത ഉറപ്പാക്കണമെന്ന് ചിന്തൻ ശിബിരം ആവശ്യപ്പെടുമെന്ന് കാർഷിക കാര്യ ഉപസമിതി അദ്ധ്യക്ഷൻ ഭൂപീന്ദർ ഹൂഡ പറഞ്ഞു. താങ്ങുവില എല്ലാ കാർഷിക ഉത്പന്നങ്ങൾക്കും ബാധകമാക്കണം. വായ്പകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കാർഷിക മേഖലയെ വ്യവസായമായി പരിഗണിക്കണം. സ്വാമിനാഥൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹരിതവിപ്ളവം നടപ്പാക്കണം. കർഷകരുടെ കടബാദ്ധ്യതകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ കാർഷിക കടാശ്വാസ കമ്മിഷൻ രൂപീകരിക്കണമെന്ന ശുപാർശയും സമിതി മുന്നോട്ടു വച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |