കൊച്ചി: വിൽക്കാനെത്തിച്ച 10 ലക്ഷം രൂപയുടെ 93 കിലോ ചന്ദനവുമായി അഞ്ച് പേരെ പെരുമ്പാവൂർ വനംവകുപ്പ് ഫ്ലയിംഗ് സ്‌ക്വാഡ് കൊച്ചിയിൽ അറസ്റ്റ് ചെയ്‌തു. മൂവാറ്രുപുഴ വാഴക്കുളം മുതുപ്ലാക്കൽ സാജു സെബാസ്റ്റ്യൻ (53), വയനാട് താമരശേരി പുളിക്കൽ സിനു തോമസ് (41), ഇടുക്കി അടിമാലി വെള്ളാപ്പിള്ളിയിൽ നിഷാദ് ശ്രീധരൻ (48), ഇടുക്കി ആനവിരട്ടി കാടയം റോയ് ചാക്കോ (55), അടിമാലി കുരങ്ങാട്ടി കൂട്ടലാനിക്കൽ സാജൻ ഗോപി (46) എന്നിവരാണ് അറസ്റ്റിലായത്.
വില്പന ഇടപാടിനിടെയാണ് പ്രതികളെ പിടികൂടിയത്. പനമ്പള്ളിനഗർ സബ്സ്റ്റേഷൻ റോഡിലെ വാടക വീട്ടിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്.
സാജു സെബാസ്റ്റ്യൻ മുമ്പും ചന്ദനക്കേസിൽ പിടിയിലായിട്ടുണ്ട്. ഇയാളാണ് രണ്ടു മാസം മുമ്പ് മരപ്പണിക്കാരനെന്ന വ്യാജേന വീട് വാടകയ്ക്കെടുത്തത്. സാജുവിന്റെ ബന്ധുവാണ് സിനു. മറ്റുള്ളവർ ചന്ദനം വാങ്ങാൻ എത്തിവരാണ്.
രഹസ്യ വിവരത്തിൽ അറസ്റ്റ്
തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച വിവരത്തെ തുടർന്ന് ഇന്നലെ രാവിലെ ഏഴോടെയാണ് ഫ്ലയിംഗ് സ്ക്വാഡ് മേധാവി ടി.കെ. ഉദയന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയപ്പോൾ പ്രതികൾ ഇലക്ട്രോണിക് ത്രാസിൽ ചന്ദനത്തിന്റെ തൂക്കം നോക്കുകയായിരുന്നു. മറയൂരിലെ സ്വകാര്യഭൂമിയിൽ നിന്ന് മുറിച്ച ചന്ദനമെന്നാണ് പ്രതികൾ മൊഴി നൽകിയതെങ്കിലും വനത്തിൽ നിന്ന് വെട്ടിയതാണെന്നും സംശയമുണ്ട്. തമിഴ്നാട്ടിലെത്തിച്ച് മറിച്ചു വിൽക്കുകയായിരുന്നു ലക്ഷ്യം. അന്വേഷണം കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് കൈമാറി. റിമാൻഡിലുള്ള പ്രതികളെ മറയൂരിലെത്തിച്ച് തെളിവെടുക്കും. ചന്ദനക്കച്ചവടത്തിലെ ഇടനിലക്കാരെ കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങി. ചന്ദനം വെട്ടുന്നവർ മുതൽ സംഘത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |