ആലപ്പുഴ: നീണ്ട ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറക്കാനൊരുങ്ങുന്നതോടെ ആകപ്പാടെ വൻ പ്രതീക്ഷയിലാണ് വ്യാപാരികൾ. രണ്ടുവർഷത്തെ ക്ഷീണം ഇക്കുറി കച്ചവടം പൊടിപൊടിച്ച് കുറച്ച് തീർക്കാമെന്ന കണക്കുകൂട്ടലിലാണ് ഇവർ.
വിലയിൽ നല്ല വർദ്ധനവുണ്ടെങ്കിലും മികവുറ്റ വൈവിദ്ധ്യമാർന്ന ഐറ്റങ്ങൾ വിപണിയിലെത്തിച്ച് കച്ചവടം കൊഴിപ്പിക്കാനുള്ള ശ്രമത്തിലാണിവർ.
കാലേകൂട്ടി തന്നെ സ്റ്റോക്കുകളെത്തിച്ച് പരമാവധി കച്ചവടം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് നഗരത്തിലെ വ്യാപാരികൾ. ചുരുക്കം ചില കടകളിൽ മുൻ വർഷത്തെ ബാഗ്, കുട തുടങ്ങിയ സാധനങ്ങൾ ഇപ്പോഴും വിറ്റഴിയാതെയുണ്ട്. ബാഗ്, കുട എന്നിവയ്ക്ക് പുറമേ നോട്ടുബുക്ക്, ബോക്‌സ്, പൗച്ച്, പേന, പെൻസിൽ, കവർ ചെയ്യാനുള്ള പേപ്പർ എന്നിവയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. മാസ്‌ക്, ഫേസ് ഷീൽഡ്, സാനിറ്റൈസർ എന്നിവയും ഇക്കുറി സ്‌കൂൾ വിപണിയിൽ സ്ഥാനം പിടിക്കും.
പ്രതീക്ഷാ ഭാരവുമായി സ്കൂൾ ബാഗുകൾ
സ്‌കൂൾ തുറക്കമ്പോൾ വ്യാപാരികളുടെ പ്രതീക്ഷ മുഴുവൻ സ്‌കൂൾ ബാഗുകളിലാണ്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഏപ്രിൽ മുതൽ തന്നെ സാധാരണ ഗതിയിൽ കടകളിൽ സ്‌കൂൾ ബാഗുകളും ബഹുവർണക്കുടകളും വ്യാപാരികൾ കടം വാങ്ങി നിറച്ചെങ്കിലും മേയ് പകുതിയായിട്ടും മുൻവർഷങ്ങളിലെ പോലെ കച്ചവടം നടക്കുന്നില്ലെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്. സ്‌കൂൾ ബാഗുകളിലാണ് കച്ചവടക്കാരുടെ പ്രധാന ശ്രദ്ധ. സാധാരണ സ്‌കൂൾ ബാഗുകൾക്ക് ഒരു വർഷമാണ് ഗ്യാരണ്ടി. കൊവിഡ് കാലത്ത് ഉപയോഗിക്കാതെ കിടന്നതിനാലും പഴയ ബാഗ് ഉപേക്ഷിക്കേണ്ടി വരുമെന്നതിനാൽ പുതിയവയ്ക്ക് ആവശ്യക്കാരേറുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. സ്‌കൂൾ തുറക്കും മുൻപായുള്ള ഷോപ്പിംഗ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. വർണ്ണക്കുടകളും സൂപ്പർഹീറോകളുടെയും കാർട്ടൂൺ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകൾ കുട്ടികൾക്കായി കടക്കാർ പ്രത്യേകം കരുതിയിട്ടുണ്ട്.
ബാഗുകൾക്കുണ്ട് മൂന്ന് സീസൺ
പ്രധാനമായും മൂന്ന് സീസണുകളാണ് ബാഗ് വിൽപ്പനക്കാർക്ക് ലഭിക്കാറ്. ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള കാലയളവ് സ്‌കൂളിലേയ്ക്ക് ആവശ്യമായ ബാഗും കുടകളും വിൽപന നടത്തും. ആഗസ്റ്റിൽ കോളേജുകൾ തുറക്കുന്നതിനാൽ സെപ്തംബർ വരെ കോളേജിലേക്ക് ആവശ്യമായ ഉത്പന്നങ്ങളാണ് വിൽക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങൾ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്കുള്ള സമയമാണ്. ട്രാവൽ ബാഗുകളുടെ വിൽപ്പനയാണ് ഈ സമയത്ത് നടക്കാറ്.
# വില കൈപൊള്ളും
ചെറിയ കുട്ടികൾക്കുള്ള ബാഗുകൾക്ക് 300 മുതൽ 500 രൂപ വരെയും ഹൈസ്‌കൂൾ, പ്ലസ് ടു കുട്ടികളുടെ ബാഗിന് 500മുതൽ 1500 രൂപ വരെയുമാണ് വില. പാദരക്ഷകൾക്ക് പത്തുമുതൽ 200രൂപവരെയാണ് വർദ്ധനവ്.
...............................................
" കൊവിഡിന് ശേഷം ആരംഭിക്കുന്ന അദ്ധ്യയനവർഷത്തിൽ ഏറെ പ്രതീക്ഷയിലാണ്. മേയ് പകുതിയെത്തിയിട്ടും കാര്യമായ കച്ചവടം നടുക്കുന്നില്ല. മൊത്തവ്യാപാരികൾ റീട്ടെയിൽ വ്യാപാരവും നടത്തുന്നത് ചെറുകിടകച്ചവടക്കാർക്ക് വിനയാകുന്നു.
സിയാദ്, സിറ്റി ഷോപ്പ്, മുല്ലക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |