ആലപ്പുഴ: മഴ കടുക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കുട്ടനാടൻ കർഷകരെ അക്ഷരാർത്ഥത്തിൽ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. നെല്ലുസംഭരണ പ്രശ്‌നം പരിഹാരമില്ലാതെ തുടരുമ്പോൾ വന്ന പുതിയ പ്രതിസന്ധിയാണ് കർഷകരെ കുടുക്കിലാക്കുന്നത്.
മില്ലുടമകൾ വേഗത്തിൽ സംഭരണം പൂർത്തീകരിക്കണമെന്ന കളക്ടറുടെ ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ ആത്മാർത്ഥത കാട്ടുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു.
പുഞ്ചകൃഷി വിളവെടുപ്പ് ഇനി പൂർത്തീകരിക്കാനുള്ളത് 5,000ഹെക്ടർ. അപ്പർകുട്ടനാട്ടിൽ വിളവെടുപ്പ് പൂർത്തീകരിക്കുന്നതോടെ 20,000 ടൺ നെല്ലാണ് കെട്ടികിടക്കുന്നത്. അപ്പർകുട്ടനാട്ടിൽ വിളവെടുപ്പ് ആരംഭിക്കുകയും നെല്ല് സംഭരണം മുടങ്ങുകയും ചെയ്തതോടെ കർഷകർ കൂടുതൽ ദുരിതത്തിലായി.
നെല്ല് സംഭരണം മുടങ്ങി
വീയപുരം, ചെന്നിത്തല, പള്ളിപ്പാട്, മാന്നാർ
അടുത്ത മൂന്ന് ദിവസം ഇടിയും മിന്നലോടും കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. വീയപുരം, ചെന്നിത്തല, പള്ളിപ്പാട്, മാന്നാർ എന്നീ കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖരങ്ങളിലാണ് നെല്ല് സംഭരണം പൂർണമായും മുടങ്ങിയത്. 90ദിവസം കൊണ്ട് വിളവെടുപ്പ് പൂർത്തീകരക്കേണ്ട പാടശേഖരങ്ങളിൽ 120ദിവസമായിട്ടും കൊയ്ത്തു പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. കൊയ്ത്തുയന്ത്രങ്ങളുടെ ക്ഷാമമാണ് ഇതിന് കാരണം.
# അതിര് കടന്ന് ഏജന്റുമാർ
കളക്ടറുടെ ഉത്തരവ് വീഴ്ചവരുത്താതെ നടപ്പാക്കിയാൽ കർഷകർക്ക് ആശ്വാസമാകുമെന്ന് കർഷകർ പറയുന്നു. എന്നാൽ ഇത് പരിശോധിക്കാൻ കൃഷി വകുപ്പിന്റെ പ്രത്യേക പരിശോധന ആവശ്യമാണ്. വിളവ് എടുക്കുന്നതോടൊപ്പം സംഭരണവും നടത്തണം. ഇതിന് സംഭരണത്തിനായി ഓരോ പാടശേഖരത്തും ചുമതലപ്പെടുത്തിയ മില്ലുകാർ സംഭരണവും നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ കഴിയണം. വിളവെടുക്കുന്ന പാടത്തെ നെല്ലിന്റെ ഈർപ്പവും പതിരും പാഡി ഓഫീസർമാർ തന്നെ പരിശോധിച്ച് സർക്കാർ നിശ്ചയിച്ചിട്ടുള്ള കിഴിവ് കർഷകരിൽ നിന്ന് ഈടാക്കാനുള്ള നടപടിയുണ്ടാകണം. നിലവിൽ മില്ലുകാരുടെ ഏജന്റുമാരാണ് കിഴിവിന്റെ തോത് നിശ്ചയിക്കുന്നത്. ഏജന്റുമാരുടെ അധിക ഇടപെടൽ ഇല്ലാതായാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |