കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറൽ സി പി സുധാകര പ്രസാദ് അന്തരിച്ചു. 81 വയസായിരുന്നു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. വി എസ് അച്യുതാനന്ദന്റെയും ആദ്യ പിണറായി സർക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം എ. ജിയായി പ്രവർത്തിച്ച വ്യക്തിയായിരുന്നു സുധാകര പ്രസാദ്.
1940 ജൂലായിൽ ചിറയിൻകീഴ് ചാവർകോട് എം പദ്മനാഭന്റെയും എം കൗസല്യയുടെയും മൂത്തമകനായിട്ടാണ് സുധാകര പ്രസാദ് ജനിച്ചത്. കൊല്ലം എസ് എൻ കോളേജിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദം നേടി. 1964ൽ തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ബി എൽ നേടി. തുടർന്ന് സി പി പരമേശ്വരന്‍ പിള്ളയുടെയും സി വി പദ്മരാജന്റെയും കീഴല്‍ ഒരു വർഷം പ്രാക്ടീസ് ചെയ്തു.
1965-1969വരെ പ്രമുഖ അഭിഭാഷകനായ പി സുബ്രഹ്‌മണ്യം പോറ്റിയുടെ കീഴില്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. അതിനുശേഷം സ്വതന്ത്രമായി പ്രാക്ടീസ് തുടങ്ങി.അഡ്വക്കേറ്റ് ജനറല്‍ കെ സുധാകരനൊപ്പമുള്ള പ്രവർത്തനങ്ങൾക്കിടയിലാണ് സീനിയര്‍ അഭിഭാഷക പട്ടം ലഭിച്ചത്. ഭാര്യ: എസ് ചന്ദ്രിക, മക്കൾ: ഡോ. സിനി രമേശ്, എ ദീപക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |