ചെന്നൈ: ഡി എം കെ പ്രാദേശിക നേതാവിനെ കാമുകിയും ഭർതൃസഹോദരനും ചേർന്ന് കൊലപ്പെടുത്തി. ചെന്നൈ മണലിയിലെ ഡി എം കെ വാർഡ് സെക്രട്ടറി എസ് ചക്രപാണി(65)യാണ് കൊല്ലപ്പെട്ടത്. കേസിൽ ഇയാളുടെ കാമുകിയായ തമീമ ബാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭർതൃസഹോദരൻ വസീം ബാഷയും, ഇയാളുടെ സുഹൃത്ത് ബാബുവും ഒളിവിലാണ്. പണം പലിശയ്ക്ക് നൽകുന്നയാളാണ് ചക്രപാണി. തമീമ ബാനുവും കുടുംബവും നേരത്തെ ഇയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സമയമാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. പിന്നീട് വീട് മാറിയെങ്കിലും ബന്ധം തുടർന്നു. ഇതിന്റെ പേരിൽ തമീമയുടെ വീട്ടിൽ വഴക്കുണ്ടായിരുന്നു.
മേയ് പത്തിന് ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് യുവതിയെ കാണാൻ ചക്രപാണിയെത്തുകയായിരുന്നു. ഇതറിഞ്ഞ വസീം ബാഷ ഇവിടേക്ക് വരികയും, വാക്കുതർക്കമുണ്ടാകുകയും ചെയ്തു. ഇതിനിടെ അരിവാൾ കൊണ്ട് ചക്രപാണിയെ ബാഷ വെട്ടുക്കൊല്ലുകയായിരുന്നു.
തുടർന്ന് തമീമയും ബാഷയും ചേർന്ന് മൃതദേഹം കഷണങ്ങളാക്കി. ഓട്ടോ ഡ്രൈവറായ ബാബുവിന്റെ സഹായത്തോടെ തല അന്നുതന്നെ പുഴയിലേക്കെറിഞ്ഞു. ബാക്കി ഭാഗങ്ങൾ സുരക്ഷിതമായി ഉപേക്ഷിക്കുന്നതിനായി പ്ലാസ്റ്റിക് കവറിലാക്കി ടോയ്ലറ്റിൽ സൂക്ഷിച്ചു.
അച്ഛനെ കാണാനില്ലെന്ന് കാണിച്ച് ചക്രപാണിയുടെ മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിൽ തമീമയുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നെന്ന് കാണിച്ച് അയൽവാസികൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടോയ്ലറ്റിൽ ഒളിപ്പിച്ച മൃതദേഹം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |