കൊല്ലം ജില്ലയിൽ ആലപ്പുഴ അതിർത്തിയിൽ കായംകുളത്തിന് സമീപമാണ് ഓച്ചിറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അമ്പലം ഇല്ലാതെ ആൽത്തറയിൽ വാഴുന്ന പ്രധാന പ്രതിഷ്ഠയാണ് ഓംകാര മൂർത്തി. ദക്ഷിണ കാശിയെന്നറിയപ്പെടുന്ന ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല. കേരളത്തിൽ ചുറ്റമ്പലമില്ലാത്ത ഏറ്റവും വലിയ ക്ഷേത്രവും ഇതുതന്നെയാണ്. കിഴക്കേ ഗോപുരകവാടം മുതൽ 36ഏക്കറിൽ രണ്ട് ആൽത്തറയും കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്ര സങ്കൽപ്പം. എന്നാൽ ഗണപതിക്കാവ്, മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം, കൽച്ചിറ, കിഴക്ക് പടിഞ്ഞാറെ നടകൾ എന്നിവ ക്ഷേത്രങ്ങളായുണ്ട്. ഓംകാര മൂർത്തിക്ക് മാത്രമാണ് ക്ഷേത്രം ഇല്ലാത്തത്.
മണ്ഡലമാസമാകുന്നതോടെ അയ്യപ്പനെ കാണാനെത്തുന്ന ഓരോ ഭക്തനും ഓച്ചിറ ക്ഷേത്രത്തിലും ദർശനം നടത്താറുണ്ട്. അഗതികളും അനാഥരുമായ ധാരാളം മനുഷ്യരുടെ അഭയകേന്ദ്രം കൂടിയാണ് ഈ മഹാക്ഷേത്രം. ഹൈന്ദവ ധർമത്തിലെ 'ഈശ്വരൻ' എന്ന് പറയപ്പെടുന്ന 'പരമാത്മവ്' അഥവാ അരൂപിയായ 'നിർഗുണ പരബ്രഹ്മം' ആണ് ഇവിടുത്തെ ആരാധനാമൂർത്തി. സകല ദേവതകളും 'ഓംകാരമൂർത്തിയായ' പരബ്രഹ്മത്തിൽ ലയിച്ചിരിക്കുന്നതായാണ് സങ്കൽപ്പം.
വേലുത്തമ്പിദളവ പണികഴിപ്പിച്ച ആൽത്തറയാണ് ഇന്ന് ഇവിടെ കാണുന്നത്. ഈ ആൽമരത്തറകളിൽ പരബ്രഹ്മചൈതന്യം കുടികൊള്ളുന്നതായാണ് സങ്കൽപ്പം . കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച ദളവ ഓച്ചിറയിലും ക്ഷേത്രം പണികഴിപ്പിക്കാന്‍ ഒരുങ്ങി. എന്നാൽ ദേവ പ്രശ്‌നത്തിൽ ക്ഷേത്രം നിര്‍മിക്കുന്നത് ദേവന് ഇഷ്ടമല്ലെന്ന് മനസിലായതിനാൽ ആൽത്തറ മാത്രം പണികഴിപ്പിച്ചു എന്നാണ് ചരിത്രത്തിൽ പറയപ്പെടുന്നത്.
കന്നിമാസത്തിലെ തിരുവോണ നാളിൽ കന്നുകാലികൾക്കായി നടത്തുന്ന ഇരുപത്തി എട്ടാം ഓണം ഇവിടെ പ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞ് ഇരുപത്തിയെട്ടാമത്തെ ദിവസം നടക്കുന്നതിനാലാണ് ഈ ആഘോഷത്തിന് ആ പേരു ലഭിച്ചത്. കാളക്കെട്ട് എന്നും ഈ ആഘോഷം അറിയപ്പെടുന്നുണ്ട്. മിഥുനമാസത്തിൽ നടക്കുന്ന ഓച്ചിറക്കളി തിരുവിതാംകൂർ രാജാവ് മാർത്താണ്ഡവർമയും കായംകുളം രാജാവും തമ്മിലുള്ള യുദ്ധത്തിന്റെ ഓർമപുതുക്കലായാണ് ഭക്തർ ആചരിക്കുന്നത്. ഓച്ചിറക്കളിയിൽ പങ്കെടുക്കുന്നതിനും കാണുന്നതിനുമായി നാടിന്റെ നാനഭാഗങ്ങളിൽ നിന്നും നിരവധിപേരാണ് എത്തുന്നത്. ആശാന്മാരുടെ നേതൃത്വത്തിൽ അഭ്യാസികൾ രാവിലെ മുതൽ തന്നെ ഓച്ചിറ പടനിലത്തിലേയ്ക്ക് എത്തും. പഴമയും പാരമ്പര്യവും അനുസരിച്ച് അഭ്യാസികൾ ഗുരുക്കന്മാരുടെ നേതൃത്വത്തിൽ കിഴക്കും പടിഞ്ഞാറുമായി അണിനിരക്കും.
കരനാഥന്മാരുടെയും ക്ഷേത്രഭരണ സമിതിയുടെയും നിയന്ത്രണത്തിൽ ഋഷഭവാഹനം എഴുന്നള്ളിച്ചുകൊണ്ട് പരബ്രഹ്മസ്വരൂപിയായ ജഗദീശ്വരനെ ഭജിച്ച ശേഷം കളിക്കാർ ഒറ്റയ്ക്കും സംഘം ചേർന്നും എട്ടുകണ്ടത്തിൽ ഇറങ്ങി കളി ആരംഭിക്കും. അരയും തലയും മുറുക്കി വടിയും വാളും പരിചയുമൊക്കെയായുള്ള അഭ്യാസം മൂന്ന് നാല് മണിക്കൂറോളം തുടരും. ആശാന്മാർ ആശാന്മാരോടും ശിഷ്യന്മാരോടും ഏറ്റുമുട്ടിക്കഴിഞ്ഞാൽ പിന്നെ പടക്കളം യുദ്ധഭൂമിയായി മാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |