തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ഇന്ന് കനത്ത മഴ പെയ്‌തു. പലയിടങ്ങളിലും വെളളക്കെട്ടും വ്യാപക നാശനഷ്‌ടവുമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. തലസ്ഥാനത്ത് മഴ കനത്തതോടെ അരുവിക്കര ഡാമിലെ രണ്ട് ഷട്ടറുകൾ ഉയർത്തി.പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വിഴിഞ്ഞത്തുനിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ മീരാ സാഹിബ്, അൻവർ, മുഹമ്മദ് ഹനീഫ എന്നീ മത്സ്യ തൊഴിലാളികൾ തമിഴ്‌നാട്ടിലെ തേങ്ങാപട്ടണത്തിൽ സുരക്ഷിതമായെത്തിയെന്ന് വിവരം ലഭിച്ചു. ഇവരെ കോസ്‌റ്റ്‌ഗാർഡ് രക്ഷപ്പെടുത്തി തേങ്ങാപട്ടണത്തിലെത്തിക്കുകയായിരുന്നു. സംസ്ഥാനത്ത് കനത്ത കാറ്റിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം ബോണക്കാട്ട് മണ്ണിടിച്ചിൽ,മിന്നൽ പ്രളയ സാദ്ധ്യത മുൻനിർത്തി നാട്ടുകാരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. പെരുമ്പാവൂരിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലും വിവിധ റോഡുകളിൽ വെളളക്കെട്ടുണ്ട്. എങ്കിലും മഴയെ വകവയ്‌ക്കാതെ സ്ഥാനാർത്ഥികൾ ചൂടേറിയ പ്രചാരണത്തിലാണ്.
ആലുവയിൽ ഇരുപതോളം വീടുകളിലേക്ക് വെളളംകയറി. മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് വ്യാപകമായി മഴ പെയ്‌തത്. കൂട്ടുമാടം ക്ഷേത്രത്തിൽ മഴയിൽ മരം വീണു. ആലപ്പുഴ കാർത്തികപ്പളളിയിൽ മരംവീണ് വീട് ഭാഗികമായി തകർന്നു. സംസ്ഥാന വ്യാപകമായി മണ്ണിടിച്ചിൽ സാദ്ധ്യതയുളള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.
മഴക്കെടുതി നിയന്ത്രിക്കാൻ കൺട്രോൾ റൂമുകൾ തുറക്കാൻ വിവിധ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. 1077 എന്ന ടോൾഫ്രീ നമ്പരിൽ 24 മണിക്കൂറുകളും ബന്ധപ്പെടാം. ക്യാമ്പുകൾ തുടങ്ങാനും കളക്‌ടർമാർക്ക് നിർദ്ദേശമുണ്ട്.
കനത്ത മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഡിജിപി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ജാഗ്രതാനിർദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാൻ നിർദേശിച്ചു.
അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ ജില്ലാ കളക്ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പർക്കം പുലർത്തും.
പൊലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി കെ പത്മകുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയെയും നിയോഗിച്ചു. അതേസമയം വരുന്ന മൂന്നുമണിക്കൂറിൽ സംസ്ഥാനവ്യാപകമായി എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാദ്ധ്യതയുളളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |