തിരുവനന്തപുരം: മൂകാംബികയിലേക്ക് തിരിച്ച കെ എസ് ആർ ടി സി സ്വിഫ്‌ട് ബസ് വഴിതെറ്റി ഗോവയിലെത്തി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാർത്ത പരന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസാണ് വഴിതെറ്റി ഗോവയിലെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ എസ് ആർ ടി സി ഇപ്പോൾ. സ്വിഫ്‌ടിനെതിരെയുള്ള വാർത്ത തെറ്റാണെന്നും ബസ് ദിശമാറി ഗോവയിലേക്ക് സർവീസ് നടത്തിയിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തിയെന്ന് അധികൃതർ വ്യക്തമാക്കി.
"നിലവിൽ തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലേക്ക് കെഎസ്ആർടിസി സ്വിഫ്ട് സർവീസ് നടത്തുന്നില്ല. സ്വിഫ്ടിന്റെ എയർ ഡീലക്സ് ബസുകൾ എറണാകുളത്ത് നിന്നും, കൊട്ടാരക്കരയിൽ നിന്നുമാണ് കൊല്ലൂരിലേക്ക് സർവീസ് നടത്തുന്നത്. വാർത്തകൾ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ, മേയ് എട്ടിന് കൊട്ടരക്കരക്കയിൽ നിന്നുള്ള ബസിലെയും, എറണാകുളത്ത് നിന്നുള്ള ബസിലെയും യാത്രക്കാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചു. ബസ് റൂട്ട് മാറി സർവീസ് നടത്തിയിട്ടില്ലെന്നും, യാത്ര സുഖകരമാണെന്നുമാണ് അവർ അറിയിച്ചത്.
കൂടാതെ ആ ബസുകളിൽ ട്രെയിനിംഗ് നൽകുന്നതിന് ചുമതലയുണ്ടായിരുന്ന ഇൻസ്‌പെക്ടർമാർ നൽകിയ റിപ്പോർട്ടും ബസ് വഴി മാറി സഞ്ചരിച്ചിട്ടില്ലെന്നാണ്. 7,8,9,10 തീയതികളിലെ ലോഗ് ഷീറ്റ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകൾ സർവീസ് നടത്തിയിട്ടുള്ളൂവെന്നും കണ്ടെത്തി. ബസ് ദിശമാറി സഞ്ചരിച്ചുവെന്ന യാത്രക്കാരുടെ പരാതിയും വിജിലൻസ് വിഭാഗത്തിന് കിട്ടിയിട്ടുമില്ല.'- കെ എസ് ആർ ടി സി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |